ഹേഗ്: തെക്കന്‍ ചൈനാ കടലിന്റെ അവകാശവാദം സംബന്ധിച്ച തര്‍ക്കത്തില്‍ ചൈനയ്ക്ക് അന്താരാഷ്ട്ര ട്രിബ്യൂണലില്‍ നിന്ന് കനത്ത തിരിച്ചടി. തെക്കന്‍ ചൈനാ കടലില്‍ ചൈനയ്ക്ക് ചരിത്രപരമായ അവകാശം ഒന്നുമില്ലെന്ന് യു.എന്‍ പിന്തുണയുള്ള ഹേഗിലെ അന്താരാഷ്ട്ര ട്രിബ്യൂണല്‍ വിധിച്ചു. എന്നാല്‍ വിധി അംഗീകരിക്കില്ലെന്ന് ചൈന വ്യക്തമാക്കി. ഇതോടെ തെക്കുകിഴക്കന്‍ ഏഷ്യ കടലിടുക്കില്‍ സംഘര്‍ഷസാദ്ധ്യത ഏറി.
ചൈനയുടെ അവകാശവാദത്തിനെതിരെ 2013ല്‍ ഫിലിപ്പീന്‍സ് നല്കിയ ഹര്‍ജിയിലാണ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്. എന്നാല്‍, ഈ കേസില്‍ വിധി പ്രസ്താവിക്കാന്‍ ട്രിബ്യൂണലിന് യാതൊരു വിധത്തിലുളള അവകാശമില്ലെന്നാണ് ചൈനയുടെ വാദം. ഇത് ട്രിബ്യൂണല്‍ തള്ളി. തെക്കന്‍ ചൈനാ കടലിലെ വിഭവങ്ങള്‍ ചൂഷണം ചെയ്തതിലൂടെ ഫിലിപ്പീന്‍സിന്റെ അഖണ്ഡതയെ ചൈന ഹനിച്ചിരിക്കുകയാണെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി.
ശാന്തസമുദ്രത്തിന്റെ ഭാഗമാണ് ദക്ഷിണ ചൈനാക്കടല്‍. സിംഗപ്പൂരും മലാക്ക കടലിടുക്കും മുതല്‍ തായ്വാന് കടലിടുക്ക് വരെ 3,50, 0000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഇവിടം തിരക്കേറിയ കപ്പല്‍ ഗതാഗതത്തിന് പേരുകേട്ടതാണ്. അടിത്തട്ടില്‍ ഉള്ള വന്‍ പെട്രോളിയം നിക്ഷേപവും ഈ സമുദ്രത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. ഇതാണ് തെക്കന്‍ ചൈനാ കടലില്‍ അവകാശവാദം ഉന്നയിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്. ഈ പ്രദേശത്തെ പവിഴപുറ്റുകള്‍ അടങ്ങിയ മണല്‍ത്തിട്ടകള്‍ ദ്വീപുകളാക്കി മാറ്റി ചൈന സ്വന്തമാക്കിയിരുന്നു.
തെക്കന്‍ ചൈനക്കടല്‍ തങ്ങളുടേതാണെന്ന് സ്ഥാപിക്കുന്നതിന് ചൈന കൊണ്ടുവന്ന നയന്‍ ഡാഷ് ലൈന്‍ എന്ന വ്യവസ്ഥ ഐക്യരാഷ്ട്ര സഭയുടെ സമുദ്ര കണ്വന്ഷന് സംബന്ധിച്ച നിയമങ്ങള്‍ക്ക് എതിരാണെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: