കൊച്ചി: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും ഇറ്റലിയെ ന്യായീകരിക്കാനും ശ്രമിച്ച കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടിയില്‍ കേരളത്തിലെ കത്തോലിക്കാ സമൂഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി.
പാശ്ചാത്യ ശക്തികള്‍ക്കും അമേരിക്കന്‍ ആധിപത്യത്തിനുമെതിരെ സംസാരിക്കുന്നവര്‍ പ്രശ്നത്തെ മുതലെടുക്കാന്‍ ശ്രമിക്കരുതെന്നും ഇറ്റലിക്കെതിരെ തിരക്കിട്ട് നടപടി പാടില്ലെന്നും റോമില്‍ വച്ച് കത്തോലിക്കാ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ആലഞ്ചേരി ആവശ്യപ്പെട്ടതാണ് വിവാദമായത്.
മത്സ്യത്തൊഴിലാളികളെ കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് നാവികര്‍ വെടിവെച്ചതെന്ന് പറഞ്ഞ ആലഞ്ചേരി, കേരള സര്‍ക്കാരിലെ കത്തോലിക്കാ മന്ത്രിമാരെ വിളിച്ച് നാവികര്‍ക്കെതിരെ തിരക്കിട്ട് നടപടി പാടില്ലെന്ന് ആവശ്യപ്പെട്ടതായും പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി കെ.വി. തോമസ് പ്രശ്നത്തിലിടപെടാമെന്ന് ഉറപ്പുതന്നതായും ആലഞ്ചേരി പറഞ്ഞിരുന്നു.
ഇപ്പോള്‍ റോമിലുള്ള ആലഞ്ചേരി ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കൊല്ലം അതിരൂപത ലത്തീന്‍ കത്തോലിക്കാ സഭയുടെ വക്താവ് ഫാ. രാജേഷ് മാര്ട്ടിന് വ്യക്തമാക്കി. വെടിവെപ്പ് സംഭവത്തില്‍ വത്തിക്കാന്റെ പേരും വലിച്ചിഴച്ചതില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം പറഞ്ഞു.
‘ആലഞ്ചേരി അങ്ങനെ പറയുമെന്ന് താന്‍ കരുതുന്നില്ല. നാമെല്ലാം പ്രാഥമികമായി ഇന്ത്യക്കാരാണ്. നമ്മെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ നിയമങ്ങള്‍ തന്നെയാണ് ഏറ്റവും വലുത്. നാം അതുപാലിക്കാന്‍ ബാധ്യസ്ഥരാണ്. മതപരമായ കാര്യങ്ങളില്‍ മാത്രമാണ് വത്തിക്കാനോട് ബാധ്യത. ഇവിടുത്തെ സാമൂഹ്യവും മറ്റ് പ്രാദേശിക പ്രശ്നങ്ങളിലും നിലപാടെടുക്കാന്‍ വത്തിക്കാന്‍ ഒരിക്കലും ആവശ്യപ്പെടില്ലെന്നും സൂസൈപാക്യം അവകാശപ്പെട്ടു.
ഇതേസമയം, ആലഞ്ചേരി അധ്യക്ഷനായ സീറോ മലബാര്‍ സഭയുടെ വക്താവ് ഫാ. പോള്‍ തേലക്കാട്ട് വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് രംഗത്തുവന്നു. ആലഞ്ചേരിയുടേതായി വന്ന പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചതാണെന്ന് തേലക്കാട്ട് അവകാശപ്പെട്ടു. വാര്‍ത്ത വന്നയുടന്‍ താന്‍ ആലഞ്ചേരിയുമായി സംസാരിച്ചുവെന്നും ഇന്ത്യയുടെ നിലപാടുകള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചതായും തേലക്കാട്ട് അവകാശപ്പെട്ടു.
അതിനിടെ താന്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ഫീദെസ് വാര്‍ത്താ ഏജന്‍സി നല്കിയ റിപ്പോര്‍ട്ട് ശരിയായിട്ടുള്ളതല്ലെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അറിയിച്ചു. “ഈ വാര്‍ത്ത അവര്‍ പിന്‍വലിക്കുകയും എന്നോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിലയേറിയ രണ്ടു മനുഷ്യ ജീവന് അപഹരിക്കപ്പെട്ട പ്രസ്തുത സംഭവം വേണ്ടത്ര ഗൗരവത്തോടെ കണ്ടുകൊണ്ട് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. സത്യവും നീതിയും എക്കാലവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഈ പ്രശ്നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളിലേയ്ക്ക് നീങ്ങാന്‍ ഇടയാക്കരുതെന്നും ഞാന്‍ പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ മാദ്ധ്യസ്ഥ്യം വഹിക്കാന്‍ ഞാന്‍ ശ്രമിക്കുകയോ അതിനായി ഒരു മന്ത്രിയേയും സമീപിക്കുകയോ ചെയ്തിട്ടില്ല. ഈ ദുരന്തത്തില്‍ എന്റെ രാജ്യത്തിലെ ജനതയുടെ വികാരങ്ങളെ ഞാന്‍ ഉള്‍ക്കൊള്ളുകയും ദുരിതബാധിതരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുകയും ചെയ്യുന്നു”. കര്‍ദിനാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: