തൃശൂര്‍: മലബാര്‍ സിമന്റ്സിലെ വന്‍ അഴിമതിക്ക് ഒത്താശ ചെയ്യുന്നതില്‍ മുന്‍ ഇടതുസര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും ഒരുപോലെ പങ്കുവഹിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. 2008 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ കോടികളുടെ ക്രമക്കേട് അക്കമിട്ട് വിശദീകരിച്ചിട്ടും വിഎസ് സര്‍ക്കാരോ ഉമ്മന്‍ചാണ്ടി സര്‍ക്കാരോ ഒരു നടപടിയും സ്വീകരിച്ചില്ല.
ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോഴും നടക്കുന്നത്. ക്രമക്കേടുകള്‍ വ്യക്തമായി ചൂണ്ടിക്കാണിച്ച് വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടും എല്‍ഡിഎഫ് – യുഡിഎഫ് സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് മലബാര്‍ സിമന്റ്സിന്റെ തകര്‍ച്ചക്ക് കാരണമായി.
വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശിച്ച ആരോപണങ്ങളെല്ലാം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിശദമായി ചൂണ്ടിക്കാണിച്ചിട്ടുള്ളവയാണ്.
2004ല്‍ ഫ്ളൈആഷ് വിതരണക്കരാറില്‍ നിന്ന് 2008 സെപ്തംബര്‍ 17ന് വി.എം.രാധാകൃഷ്ണന്റെ സ്ഥാപനമായ എആര്‍കെ വുഡ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് ഏകപക്ഷീയമായി പിന്മാറി. കരാര്‍ പ്രകാരം മലബാര്‍ സിമന്റ്സിന് നല്കിയ അമ്പത് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി കമ്പനി പിന്‍വലിക്കുകയും ചെയ്തു. ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറിയതിനെതിരെ തൂത്തുക്കുടി കോടതിയില്‍ കേസ് ഫയല്‍ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതു ചെയ്യാതെ കരാറുകാരനെ രക്ഷപ്പെടുത്തി.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മലബാര്‍ സിമന്റ്സ് എംഡി പാലക്കാട് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കോടതി അത് തള്ളുകയും ചെയ്തു. 2008ല്‍ കരാര്‍ നിര്‍ത്തലാക്കിയതിന് ശേഷവും 2013വരെ കരാറിന് പ്രാബല്യമുണ്ടായിരുന്നു. ഈ കാലയളവില്‍ മലബാര്‍ സിമന്റ്സ് കൂടിയ വിലക്ക് മറ്റ് കമ്പനികളില്‍ നിന്ന് ഫ്ളൈആഷ് വാങ്ങുകയായിരുന്നു. ഈയിനത്തില്‍ 18.23കോടി രൂപ കമ്പനിക്ക് നഷ്ടമുണ്ടായതായും ഓഡിറ്റ് റിപ്പോര്‍ട്ടുകളിലുണ്ട്. തൂത്തുക്കുടിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നുവെങ്കില്‍ നഷ്ടപരിഹാരത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും എന്തുകൊണ്ട് ഇതൊഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നു.
രാധാകൃഷ്ണന്റെ ബിനാമികമ്പനി എന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് ഒഴിവാക്കിയ എംഎസ് ഭാട്ടിയ ഇന്റര്‍നാഷണല്‍ പേര് മാറ്റി എംഎസ് ഏഷ്യ മിനറല്‍സ് എന്ന പേരില്‍ വീണ്ടും കല്‍ക്കരി സപ്ലൈ ചെയ്യാനും ഇതേ കാലയളവില്‍ കരാറുണ്ടാക്കുകയും ചെയ്തു. ഇവര്‍ നല്കിയ ഏഴായിരം ടണ്‍ കല്‍ക്കരിക്ക് ഗുണനിലവാരം കുറവായിരുന്നുവെന്ന് തെളിഞ്ഞിട്ടും അത് മലബാര്‍ സിമന്റ്സ് ഏറ്റെടുക്കുകയായിരുന്നു. ഇതുവഴി കോടികളുടെ നഷ്ടമാണുണ്ടായത്. ഇതും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരും ഇതേ ഇടപാട് തുടരുകയായിരുന്നു.
നിലവാരം കുറഞ്ഞ കല്‍ക്കരി വിപണിവിലയേക്കാള്‍ എട്ടുമുതല്‍ ഒമ്പത് ശതമാനം വരെ ഉയര്‍ന്ന വിലക്ക് വാങ്ങിയതു മൂലം രണ്ടുവര്‍ഷത്തിനിടെ 7.08കോടി രൂപ നഷ്ടമുണ്ടായി. 2011-12, 2012-13 വര്‍ഷങ്ങളിലെ കല്‍ക്കരി ഇടപാടിലെ നഷ്ടം 14.07 കോടി രൂപയാണ്. കൂടിയ വിലക്ക് കല്‍ക്കരി വാങ്ങിയതിന്റെ കാരണമെന്തെന്ന് കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല.
ഇതിന് പുറമെയാണ് വൈദ്യുതി ഉപഭോഗത്തില്‍ വന്‍ ക്രമക്കേട് നടന്നത്. 2011-12 വര്‍ഷത്തില്‍ 7ശതമാനവും 2012-13 വര്‍ഷത്തില്‍ 27 ശതമാനവും വൈദ്യുതി ഉപഭോഗത്തില്‍ കാരണംകൂടാതെയുള്ള വര്‍ദ്ധനവ് ഉണ്ടായി. ഇതനുസരിച്ചുള്ള ഉത്പാദനം കമ്പനിയില്‍ നടന്നിട്ടില്ല. ഇതുമൂലം മാത്രം മലബാര്‍ സിമന്റ്സിന് ഉണ്ടായ നഷ്ടം 6.99കോടി രൂപയുടേതാണ്.
സിമന്റ്സിന്റെ നടത്തിപ്പില്‍ അടിമുടി അഴിമതിയും ക്രമക്കേടുമാണെന്നാണ് ഈ റിപ്പോര്‍ട്ടുകളിലെല്ലാം സൂചിപ്പിച്ചിട്ടുള്ളത്.
എന്നാല്‍ അഴിമതി കേസുകളില്‍ ഒരന്വേഷണവും നടത്താതെ ഇടതു സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും ഒത്തുകളിക്കുകയായിരുന്നു. അഴിമതികള്‍ക്കെതിരെ നിലപാടെടുത്ത മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രനും രണ്ട് മക്കളും ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ കേസ് അന്വേഷിക്കുന്നതോടൊപ്പം കമ്പനിയിലെ അഴിമതികളെക്കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യവും മുന്‍സര്‍ക്കാര്‍ തള്ളി.
ഇപ്പോള്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് കേസെടുത്തിട്ടുണ്ടെങ്കിലും ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ ഉന്നത തലങ്ങളിലുള്ളവര്‍ ഉള്‍പ്പെട്ട അഴിമതി ആരോപണത്തെക്കുറിച്ചുള്ള അന്വേഷണമായതിനാല്‍ സാങ്കേതികമായ ഒട്ടേറെ തടസ്സങ്ങള്‍ ഉണ്ടെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: