ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ സിബിഐ ഡയറക്ടറുടെ പങ്കിനെപ്പറ്റി അന്വേഷണ സമിതി പരാമര്‍ശമുണ്ടെന്ന് സൂചന. സുപ്രീംകോടതി നിയമിച്ച സമിതിയുടെ കണ്ടെത്തലുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറി. കല്‍ക്കരികേസിലെ പ്രതികളുമായി ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ രഞ്ജിത് സിന്‍ഹ കൂടിക്കാഴ്ച നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിലെന്നാണ് പുറത്തുവന്ന വിവരം.
രഞ്ജിത് സിന്‍ഹയ്ക്ക് നേരേ സംശയത്തിന്റെ മുന നീളുന്ന നിരവധി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് സൂചനകളുണ്ട്. മുന്‍ സിബിഐ ഉദ്യോഗസ്ഥനായ എംഎല് ശര്‍മ്മ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ ഡയറക്ടറുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി പരാമര്‍ശിക്കുന്നുണ്ട്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും രണ്ടുവര്‍ഷം മുമ്പാണ് രഞ്ജിത് സിന്‍ഹ വിരമിച്ചത്.
രഞ്ജിത് സിന്‍ഹ വിരമിച്ച ശേഷം സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് രഞ്ജിത് സിന്‍ഹയുടെ സന്ദര്‍ശക ലിസ്റ്റ് അടക്കം കോടതിയില്‍ സമര്‍പ്പിച്ചത്. കല്‍ക്കരികേസിലെ പ്രതികളുള്‍പ്പെടെ രഞ്ജിത് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമായതോടെയാണ് ഇതുസംബന്ധിച്ച അന്വേഷണത്തിനായി കോടതി സമിതിയെ നിയോഗിച്ചത്. പ്രശാന്ത് ഭൂഷണ് ഹാജരാക്കിയ രഞ്ജിത് സിന്‍ഹയുടെ സന്ദര്‍ശക ഡയറി കൃത്യമായിരുന്നെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്.
പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കല്‍ക്കരികേസിലെ രഞ്ജിത് സിന്‍ഹയുടെ ഇടപെടലുകളെപ്പറ്റി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പ്രശാന്ത് ഭൂഷണ് ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ രഞ്ജിത് സിന്ഹയ്ക്കെതിരാണെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനും കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കല്‍ക്കരി കേസന്വേഷണം അവസാനിപ്പിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനം പുനപരിശോധിച്ചുകൊണ്ട് അന്വേഷണം തുടരാന്‍ നിര്‍ദ്ദേശം നല്‍കിയത് രഞ്ജിത് സിന്‍ഹയാണെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. കേസില്‍ പ്രതികള്‍ക്ക് വേണ്ടി യാതൊരു വിധത്തിലുമുള്ള വഴിവിട്ട സഹായങ്ങള്‍ ചെയ്തു നല്‍കിയിട്ടില്ലെന്നാണ് രഞ്ജിത് സിന്‍ഹയുടെ നിലപാട്. നേരത്തെ കാലിത്തീറ്റ കുംഭകോണ കേസില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ വ്യക്തിയാണ് രഞ്ജിത് സിന്‍ഹ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: