തിരുവനന്തപുരം: നിയമസഭയിലെ മീഡിയ ഗ്യാലറിയില്‍ ലേഖകന്റെ റോളില്‍ മുന്‍മന്ത്രികെ.പി. മോഹനന്. മുന്‍ നിയോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം പത്രമായ പടയണിയുടെ ലേഖകനായാണ് ഇന്നലെ സഭയില്‍ രംഗപ്രവേശം ചെയ്തത്.
ചോദ്യോത്തര വേള തുടങ്ങിയപ്പോഴാണ് മോഹനന് എത്തിയത്. സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കയറിയതാകാമെന്നാണ് ഗ്യാലറിയിലുണ്ടായിരുന്നവര്‍ ആദ്യം കരുതിയത്. പേപ്പറും പേനയുമെടുത്തപ്പോഴാണ് കാര്യം പിടികിട്ടിയത്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് താന്‍ കൈകാര്യം ചെയ്തിരുന്ന കൃഷിവകുപ്പുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളായിരുന്നു ഈ സമയം. ‘മുന്‍മന്ത്രി കെ.പി. മോഹനന് തുടങ്ങിവെച്ച’ എന്ന ആമുഖത്തോടെയുള്ള മന്ത്രി സുനില്‍കുമാറിന്റെ മറുപടികള്‍ യാതൊരു ഭാവഭേദവുമില്ലാതെ മുന്‍ മന്ത്രി കുറിച്ചെടുത്തു.
ഇതിനിടെ പരിചയക്കാരിലൊരാളുടെ വക കുസൃതി ചോദ്യം ‘അല്ല, പ്രസ് ഗ്യാലറിയിലിരിക്കാന്‍ മീഡിയാ പാസുണ്ടോ’. ഉടന്‍ പോക്കറ്റില്‍ കരുതിയിരുന്ന മീഡിയാ പാസ് ഉയര്‍ത്തി ‘ദാ ഇതൊക്കെ എപ്പോഴേ റെഡി’.
രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുമ്പേ പത്രപ്രവര്‍ത്തന രംഗത്ത് കെ.പി. മോഹനന് സാന്നിധ്യമറിയിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും ഇനി ഒന്നിച്ച് കൊണ്ടുപോകാനാണ് തീരുമാനം.
1973ലാണ് കെ.പി. മോഹനന്റെ പിതാവ് പി.ആര്. കുറുപ്പ് പടയണി എന്ന സായാഹ്ന പത്രം തുടങ്ങുന്നത്. തലശേരി, പാനൂര്‍, കൂത്തുപറമ്പ്, മാഹി മേഖലകളില്‍ പത്രത്തിന് പ്രചാരമുണ്ട്. തലസ്ഥാനത്ത് പത്രത്തിന്റെ പ്രിന്റിങ് ആരംഭിക്കാന്‍ ആലോചനയുണ്ടെന്നും മോഹനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: