തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് നിയമോപദേശകന് കോടതിയില്‍. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണമാകാം. എന്നാല്‍ ഇപ്പോള്‍ അത്തരം തെളിവുകളില്ലെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി.അഗസ്റ്റിന് കോടതിയില്‍ പറഞ്ഞു. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അതേസമയം കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ പരിശോധിക്കാമെന്നും വിജിലന്‍സ് അഭിഭാഷകന് കോടതിയെ അറിയിച്ചു.
കേസ് പരിഗണിക്കുന്നത് അടുത്തമാസം 16 ലേക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതി മാറ്റി. 16ന് കേസില്‍ കക്ഷി ചേര്‍ന്നവരുടെ വാദം കോടതി കേള്‍ക്കും.
കോടതിയില്‍ വി.എസ്. അച്യുതാനന്ദന്റെയും ബിജെപി നേതാവ് വി.മുരളീധരന്റെയും അഭിഭാഷകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. കേസ് പരിഗണിക്കുന്നതിനിടെയാണ് വാക്കേറ്റമുണ്ടായത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വിഎസ് കേസില്‍ ഇടപെട്ടതെന്ന് മുരളീധരന്റെ അഭിഭാഷകന് ആരോപിച്ചു.
വിഎസിന് ആത്മാര്‍ഥതയില്ലെന്നും മുരളീധരന്റെ അഭിഭാഷകന് പറഞ്ഞു. എന്നാല്‍ അങ്ങനെയല്ലെന്നും തങ്ങളാണ് കേസ് മുന്നോട്ട് കൊണ്ടുവന്നതെന്നും വിഎസിന്റെ അഭിഭാഷകന് പറഞ്ഞു. മന്ത്രി വി.എസ.്സുനില്കുമാറിന്റെ അഭിഭാഷകനും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ അഭിഭാഷകനും വി.മുരളീധരന്റെ അഭിഭാഷകന്റെ വാദത്തെ എതിര്‍ത്തു. തുടരന്വേഷണം വീണ്ടും നടത്തുമെന്നതരത്തിലുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്നത് കേസില്‍ കക്ഷി ചേര്‍ന്നവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിജിലന്‍സ് നിയമോപദേശകനോട് അഭിപ്രായം ആരാഞ്ഞത്. അപ്പോഴാണ് മാണിയെ കുറ്റവിമുക്തനാക്കി രണ്ടാമത് കൊടുത്ത റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിജിലന്‍സ് നിയമോപദേശകന് കോടതിയില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: