മൂവാറ്റുപുഴ: റെസ്റ്റ് ഹൗസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ താമസിച്ചിട്ടും പണം നല്‍കിയില്ലെന്ന വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയില്‍ വാദം പൂര്‍ത്തിയായി. ഈമാസം 19ന് വിധിപറയാന്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി. മാധവന് മാറ്റി വച്ചു. മനുഷ്യവകാശ പ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ എറണാകുളം സിബിഐ എസ്പി, ജില്ലാ കളക്ടര്‍, പൊതുമരാമത്ത് കെട്ടിടനിര്‍മ്മാണ വിഭാഗം ചീഫ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി നല്കിയ ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്.
എറണാകുളം പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ എട്ടര വര്‍ഷം പണമടക്കാതെ താമസിച്ചുവെന്നതാണ് ഹര്‍ജിയില്‍ പറയുന്നത്. 1999 ഫെബ്രുവരി 16 മുതല്‍ 2007 ഒക്ടോബര്‍ 18 വരെയുള്ള ദിവസമാണ് താമസിച്ചത്. മുറിവാടക ഇനത്തില്‍ 9,49,500/- രൂപ തിരിച്ചുപിടിക്കാന്‍ മുന്‍പൊതുമരാമത്ത് മന്ത്രി ഉത്തരവിട്ടെങ്കിലും കെട്ടിട വിഭാഗം പൊതുമരാമത്ത് എഞ്ചിനീയര്‍ നടപടി സ്വീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
കടകംമ്പിള്ളി, കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് സിബിഐയ്ക്ക് സൗജന്യമായി താമസിക്കുവാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്നും മുന്‍ പൊതുമരാമത്ത് മന്ത്രിയുടെ സൗജന്യം അനുവദിക്കാന്‍ പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കെയാണ് നടപടിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇന്നലെ പരിഗണനയ്ക്ക് വന്ന കേസില്‍ വിശദമായ വാദം കേട്ടശേഷമാണ് വിധി പ്രസ്താവിക്കാന്‍ മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: