തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഷംസുദ്ദീന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വികസനത്തിന് 137 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കാനായിട്ടുണ്ട്. കുറച്ച് ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. ചില സ്ഥലങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 15ന് ജന പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഭക്ഷണത്തിനുള്ള തുക ആവശ്യാനുസരണം നല്‍കുമെന്ന് ബി. സത്യന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി എ.കെ. ബാലന് പറഞ്ഞു. പട്ടിക ജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് ഒരു മുടക്കവും ഉണ്ടാകില്ല. ഹോസ്റ്റലുകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
രാത്രി കാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തുന്നത് അസാധ്യമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ രാത്രികാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും ഇത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് പി.സി. ജോര്‍ജ്ജിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി. ബന്ധപ്പെട്ട വകുപ്പുകള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: