തിരുവനന്തപുരം: മുന്‍ അത്ലറ്റ് ബോബി അലോഷ്യസ് സര്‍വീസ് ചട്ടലംഘനം നടത്തിയതായി കാട്ടി കസ്റ്റംസ് മുഖ്യകമ്മീഷണര്ക്ക് മുന്‍പാകെ പരാതി. ഇംഗ്ലണ്ടില്‍ പഠനത്തിനും പരിശീലനത്തിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം നേടി പോയ കാലത്ത് ബോബി അലോഷ്യസും ഭര്‍ത്താവും ചേര്‍ന്ന് സ്വകാര്യ കമ്പനി തുടങ്ങിയെന്നാണ് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ ഭരണ സമിതി അംഗം സലിം പി.ചാക്കോ പരാതി നല്‍കിയത്.
2003ല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഫണ്ടും കേന്ദ്ര കായിക വികസനം ഫണ്ടും വാങ്ങി പഠനത്തിനായി യുകെയില്‍ പോയ ബോബി അലോഷ്യസ് സര്‍വീസ് ചട്ടങ്ങള്ക്ക്വിരുദ്ധമായി അവിടെ സ്വകാര്യ കമ്പനി സ്ഥാപിച്ചതായി പരാതിക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവുമായി ചേര്‍ന്ന് രൂപീകരിച്ച യുകെ സ്റ്റഡി അഡൈ്വസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ രേഖകളും ബോബി അലോഷ്യസിന്റെ കമ്പനി ഓണ്‍ലൈനില്‍ നല്കിയ പരസ്യങ്ങളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.
യുകെ പഠനം കഴിഞ്ഞെത്തിയാല്‍ സംസ്ഥാനത്തെ കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്നാണ് 15 ലക്ഷം രൂപ സഹായം ലഭിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സിലിന് ബോബി അലോഷ്യസ് ബോണ്ട് നല്‍കിയിരുന്നത്. എന്നാല്‍ കരാര്‍ ലംഘിച്ചു. ഇതേ കാലയളവില്‍ ഒളിംപിക്സ് പരിശീലനത്തിനായി ദേശീയ കായിക വികസന ഫണ്ടില്‍ നിന്ന് 34.11 ലക്ഷം രൂപ നേടിയതായും പരാതിയില്‍ പറയുന്നു.
കൗണ്‍സില്‍ നല്കിയ സഹായം മറച്ചുവച്ചാണ് ഇത് നേടിയതത്രെ. അതേസമയം താന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണ സമിതിയിലേക്ക് എത്തുമെന്ന് ധരിച്ചാണ് ആരോപണം ഉന്നയിക്കുന്നതെന്നാണ് ബോബി അലോഷ്യസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: