ശൂന്യവേളയ്ക്കൊടുവില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത് പ്രതിപക്ഷമാണ്. വെല്ലുവിളിക്കും ഇറങ്ങിപ്പോക്കിനുമൊക്കെ ഇടവരുത്തുന്നത് അടിയന്തര പ്രമേയ അവതരണ ചര്‍ച്ചയിലാണ്. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടാറില്ല. അവതരിപ്പിക്കുന്ന ഒരാള്‍ക്ക് സംസാരിക്കാനും ബന്ധപ്പെട്ട മന്ത്രിക്ക് മറുപടി പറയാനും സ്പീക്കര്‍ അനുമതി നല്‍കും. മന്ത്രിയുടെ മറുപടിയില്‍ തൃപ്തിപ്പെട്ട് അടിയന്തര പ്രമേയം തള്ളിയതായി സ്പീക്കര്‍ പറയും. ഇതില്‍ പ്രതിഷേധിച്ച് കക്ഷി നേതാക്കള്‍ ചെറു പ്രസംഗം നടത്തി ഇറങ്ങിപ്പോക്കോ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധമോ അല്ലെങ്കില്‍ വാക്കാലുള്ള പ്രതിഷേധമോ നടത്തും. ഇതാണ് പതിവ്.
ഭരണപക്ഷത്തിന് അവസരമുണ്ടായിരുന്നെങ്കില്‍ പി.ടി.എ റഹിം ഡിഫ്തീരിയ വ്യാപിക്കുന്നതിനെക്കുറിച്ച് അടിയന്തിര പ്രമേയം അവതരിപ്പിച്ചേനെ. മലബാറിനെ ഭീതിയിലാഴ്ത്തിയ ഡിഫ്തീരിയയെക്കുറിച്ച് പ്രതിപക്ഷത്തുനിന്നാരെങ്കിലും അടിയന്തരപ്രമേയം കൊണ്ടുവരുമെന്ന് റഹിം പ്രതീക്ഷിച്ചു. പ്രത്യേകിച്ച് മലപ്പുറത്തുനിന്നും കൂടുതല്‍ അംഗങ്ങള്‍ യുഡിഎഫുകാരായ സ്ഥിതിക്ക്. ഡിഫ്തീരിയയ്ക്ക് അടിയന്തര പ്രമേയത്തിനുള്ള പ്രാധാന്യം പ്രതിപക്ഷം കല്‍പ്പിച്ചില്ല. റഹിം അതിന് കാരണവും കണ്ടെത്തി.
ഒ. രാജഗോപാല്‍ പേടിയാണ് പ്രതിപക്ഷത്തിന്. അടിയന്തര പ്രമേയം അവതരിപ്പിച്ചാല്‍ ബിജെപിയുടെ ഒ. രാജഗോപാല്‍ എന്തു നിലപാടെടുക്കുമെന്ന് ഭയന്ന് പ്രമേയം പോലും അവതരിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ഇന്നലെ ചര്‍ച്ചയ്ക്ക് തുടക്കമിട്ട റഹിം കണ്ടെത്തിയത്.
ഇടതുമുന്നണിയുടെ നക്ഷത്ര എംഎല്‍എമാരായ മുകേഷും, വീണാജോര്‍ജ്ജും തങ്ങളുടെ കന്നി പ്രസംഗത്തിന് തയ്യാറായി. മുകേഷ് ആക്ഷനും കട്ടും ഇല്ലാതെ എഴുതിക്കൊണ്ടുവന്ന പ്രസംഗം വായിച്ചു. വീണ പ്രസംഗവും വാര്‍ത്ത വായനപോലെയാക്കി.
പകപോക്കല്‍ ബജറ്റില്‍ നിന്നും പങ്ക് വയ്ക്കല്‍ ബജറ്റിലേക്കുള്ള മാറ്റമാണ് താന്‍ കാണുന്നതെന്ന് മുകേഷ് പറഞ്ഞപ്പോള്‍ അമ്മമാരുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ബജറ്റെന്നായിരുന്നു വീണയുടെ കണ്ടെത്തല്‍.
ഉമ്മന്‍ചാണ്ടിയും കെ.എം. മാണിയും ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ പുതുക്കിയ ബജറ്റിന്റെ പേരില്‍ ധനമന്ത്രി തോമസ് ഐസക് നടത്തിയ കാപട്യം സഭയില്‍ തുറന്ന് കാണിക്കപ്പെട്ടു. കണക്കുവച്ച് കള്ളക്കളിയാണ് ധവളപത്രത്തില്‍ ഐസക്ക് കാണിച്ചിരിക്കുന്നതെന്ന് തെളിവുകള്‍ നിരത്തി ഉമ്മന്‍ചാണ്ടി സമര്‍ത്ഥിച്ചു.
നികുത്യേതര വരുമാനം 336 ശതമാനം വര്‍ദ്ധിച്ചതും ടേണ്‍ഓവര്‍ 11 ഇരട്ടി ആയതും സൂചിപ്പിക്കാത്തതിനാല്‍ ധവളപത്രം കരിമ്പത്രമായി മാറിയതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊട്ടിഘോഷിച്ചു പറയുന്ന രണ്ടാം മാന്ദ്യ പാക്കേജിന് ഗവര്‍ണറുടെ അനുമതി ഇല്ലാത്തതിനാല്‍ അത് ബജറ്റില്‍ നിയമപരമായി ഉള്‍പ്പെടുത്താനാവില്ലെന്ന നിയമവശമാണ് മുന്‍ നിയമമന്ത്രി കൂടിയായ കെ.എം. മാണി സൂചിപ്പിച്ചത്.
വഞ്ചനയുടെ സര്‍ക്കാരായിരുന്നു കഴിഞ്ഞ 5 വര്‍ഷം സംസ്ഥാനം ഭരിച്ചതെന്നും അവര്‍ ചെയ്ത വഞ്ചനയോടുള്ള ജനങ്ങളുടെ പ്രതികാരമാണ് തങ്ങളെ അധികാരത്തില്‍ എത്തിച്ചതെന്നുമായിരുന്നു എം. സ്വരാജിന്റെ കണ്ടെത്തല്‍.
ജനം മുഖ്യധാരയില്‍ നിന്നും മൂലയിലേക്ക് ഇരുത്തിയ യുഡിഎഫിന് വലിയ വായില്‍ കാര്യങ്ങള്‍ പറയാന്‍ അവകാശമില്ലെന്നും സ്വരാജ് പറഞ്ഞു. ഭരണത്തിലിരുന്നപ്പോള്‍ തങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്ന എല്ലാ കാര്യങ്ങളും ചെയ്തുവെന്നു പറഞ്ഞ എ.പി. അനില്‍കുമാര്‍ ഐസക്കിന്റെ ബജറ്റില്‍ പുതുമയില്ലെന്ന് പറഞ്ഞു.
ബിജെപിയുടെ വരവ് സാമൂഹിക ധ്രുവീകരണം ഉണ്ടാക്കുകയും അതില്‍ നിന്ന് സിപിഎം മുതലെടുക്കുകയും ചെയ്തതാണ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമെന്ന് അനില്‍കുമാര്‍ സമാശ്വസിക്കുകയും ചെയ്തു.
ശ്രീരാമന് 14 വര്‍ഷം വനവാസം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ കാത്തുനിന്ന ഹിജഡകളുടെ കഥ പറഞ്ഞാണ് ആര്. രാജേഷ് ധനമന്ത്രിയെ പ്രശംസിച്ചത്. ഹിജഡകള്ക്കുവേണ്ടി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച തോമസ് ഐസക്കിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. 14 സാംസ്കാരിക നായകന്മാര്ക്ക് സംസ്ഥാനത്ത് കോടികള്‍ മുടക്കി നിലയങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അയ്യാ
വൈകുണ്ഠസ്വാമിയെ മറന്നതില്‍ പി.സി. ജോര്‍ജ്ജിന് മാത്രമല്ല വിഷമം, കാട്ടാക്കടയില്‍ നിന്ന് ജയിച്ച സിപിഎം പ്രതിനിധി ഐ.ബി. സതീഷും വൈകുണ്ഠ സ്വാമിക്ക് ആവശ്യമായ പരിഗണന നല്‍കിയില്ലെന്ന് പറഞ്ഞു. ബര്‍ഗര്‍ ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതുപോലെ അഴിമതിയില്‍ തടിച്ചുകൊഴുത്തവര്ക്ക് നികുതി ഉണ്ടായിരുന്നെങ്കില്‍ പ്രതിപക്ഷത്തുനിന്ന് വന്‍ തുക നികുതിയായി സര്‍ക്കാരിന് ലഭിച്ചേനെ എന്നായിരുന്നു എ.ഡി. പ്രസേനന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: