തിരുവനന്തപുരം: യാത്രാ ബസുകളുടെ ഫ്ലോര്‍ ഏരിയ പ്രകാരം റോഡ് ടാക്സ് വര്‍ധന നടപ്പിലാക്കാനുള്ള ബജറ്റ് നിര്‍ദ്ദേശം പുനപരിശോധിച്ചില്ലെങ്കില്‍ സമരനടപടികളിലേക്ക് നീങ്ങുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബോഡി കോഡ് നിലവില്‍ വന്നതോടെ സംസ്ഥാനത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നികുതി വരുമാനത്തില്‍ കുറവുണ്ടാകുമെന്നതിനാലാണ് റോഡ് ടാക്സ് ഫ്ളോര്‍ ഏരിയ പ്രകാരം നിശ്ചയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ടാക്സ് വര്‍ധിപ്പിച്ചാല്‍ നിലവില്‍ അടയ്ക്കുന്ന തുകയില്‍ നിന്ന് 10,000ല്‍ അധികം രൂപയുടെ വര്‍ധന വരും. ഇത് ബസുടമകള്‍ക്ക് താങ്ങാന്‍ സാധിക്കില്ലെന്നും ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നും ഫെഡറേഷന് ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫ്ളോര്‍ ഏരിയ അടിസ്ഥാനത്തില്‍ ടാക്സ് നിര്‍ണയിക്കുമ്പോള്‍ ഓര്‍ഡിനറി ബസ്സുകള്‍ക്ക് സ്ക്വയര്‍ മീറ്ററിന് 1300 രൂപ, ടൗണ്‍ ബസുകള്‍ക്ക് 1360, ഫാസ്റ്റ് പാസഞ്ചറിന് 1400 എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിക്കാന്‍ ബജറ്റ് നിര്‍ദ്ദേശമുള്ളത്.
നിലവില്‍ 48 സീറ്റുകളുള്ള ബസ് സര്‍വീസുകള്‍ക്ക് 24,900 രൂപയാണ് നികുതിയിനത്തില്‍ അടയ്ക്കുന്നത്. എന്നാല്‍ പുതുക്കിയ നിരക്ക് പ്രകാരം ഇത് 35,360 രൂപയാണ്. ഇത് സിറ്റി ബസുകളുടെ സര്‍വീസ് ടാക്സ് നിരക്കാണ്. ഇതില്‍ മാത്രം 10,460 രൂപ അധികമായി അടയ്ക്കേണ്ടി വരും.
മറ്റ് സര്‍വീസുകള്‍ക്ക് ഇതിലും വര്ധനവുണ്ടാകൂം. ഡീസല്‍, സ്പെയര്‍പാര്‍ട്സ്, ഇന്‍ഷ്വറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനവര്‍ധന, വര്‍ക്ക്ഷോപ്പ് ചാര്‍ജ് എന്നിവയടക്കം വന്‍ പ്രതിസന്ധിയാണ് സ്വകാര്യ ബസ് വ്യവസായം നേരിടുന്നത്. സര്‍ക്കാര്‍ ബജറ്റ് നിര്‍ദ്ദേശം പുനപരിശോധിച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചുള്ള അനിശ്ചിതകാല സമരം നടത്തുമെന്നും ഫെഡറേഷന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: