തിരുവനന്തപുരം: ഡിഫ്തീരിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാതിരിക്കാന്‍ വാക്സിനേഷന് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മലപ്പുറത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതിരുന്നതാണ് രോഗം ഇത്ര തോതില്‍ പടരാനുണ്ടായ സാഹചര്യം. അന്ധവിശ്വാസങ്ങളായിരുന്നു ഇതിനു പിന്നില്‍. നാഡി പിടിച്ചാല്‍ അസുഖം മാറുമെന്ന് ചില സിന്ധന്മാര് വിശ്വസിപ്പിച്ചിരുന്നു.
അസുഖം പടര്‍ന്നു പിടിച്ചതോടെ പാണക്കാട് തങ്ങളെ വിവരം ധരിപ്പിക്കുകയും തുടര്‍ന്ന് വാക്സിനേഷന് എടുക്കുന്ന നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. നിമയസഭയില്‍ എം. ഉമ്മര്‍ നല്കിയ അടിയന്തര പ്രമേയ അവതരണാനുമതി നോട്ടിസിനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി. ഡോക്ടര്‍മാര്‍ക്ക് പോലും അസുഖം പിടിപെടുന്നതായും ആവശ്യാനുസരണം മരുന്നുകള്‍ ലഭ്യമല്ലെന്നും ഉമ്മര്‍ പറഞ്ഞു.
ആവശ്യമായ പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കികഴിഞ്ഞതായി മന്ത്രി പറഞ്ഞു. മെഡിക്കല്‍ ക്യാമ്പുകളും നടന്നു വരുന്നു. ക്യാമ്പുകള്‍ നടക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ എവിടെയാണ് നടക്കാത്തതെന്ന് എഴുതി നല്കിയാല് പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. മരണപ്പെട്ട മുതിര്‍ന്നവര്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയ അവതരണത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: