തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനോട് യോജിപ്പില്ല. ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്കുന്ന കാര്യം പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. എം.കെ. ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാണ്.
ഒരു അഭിഭാഷകന് എന്ന നിലയില്‍ അദ്ദേഹത്തിന് സ്വതന്ത്രമായി കേസുകള്‍ കൊടുക്കാനും അതിന് ഹാജരാകാനും അവകാശമുണ്ട്. സാന്റിയാഗോ മാര്ട്ടിന് വേണ്ടി അദ്ദേഹം ഹാജരായത് ലോട്ടറി കേസിലല്ല. കേന്ദ്ര എന്‍ഫോഴ്സ്മെന്റിന് എതിരായ കേസിലാണ്.
സംസ്ഥാന സര്‍ക്കാരിന് എതിരായ കേസില്‍ അദ്ദേഹം ഹാജരായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. കെ.എം മാണിക്കെതിരെ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ച വിജിലന്‍സ് ഒരു സ്വതന്ത്ര സംവിധാനമാണ്. പാര്‍ട്ടി നിര്‍ദേശപ്രകാരമല്ല വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തിലെ പാര്‍ട്ടി നിലപാട് പരിശോധനയ്ക്കു ശേഷം തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.
കേരളത്തില്‍ നിന്നും ഐഎസ് പെണ്‍കുട്ടികളെ കടത്തി കൊണ്ട് പോയത് സംബന്ധിച്ച് സംസ്ഥാന കേന്ദ്ര സംവിധാനങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഈ സംഭവത്തിന് ഐഎസുമായി ബന്ധമില്ലെന്നാണ് കേന്ദ്ര സംവിധാനം പറയുന്നത്.
ഭീകരവാദത്തിന് മതമില്ല. ഭീകരവാദികളെ കൂട്ടായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. സാക്കിര്‍ നായിക്കിനെ കുറിച്ച് മുസ്ലീംലീഗിലെ ചില നേതാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനം മുസ്ലീംലീഗിന്റെ അഭിപ്രായമാണോയെന്ന് വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: