ചെന്നൈ: ചെന്നൈയില്‍ അടുത്തിടെ നടന്ന ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെന്ന് കരുതുന്ന അഞ്ചു പേര് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബിഹാര്‍ സ്വദേശികളായ വിനോദ് കുമാര്‍, ചന്ദ്രി ഖരെ, വിനയ് പ്രസാദ്, അഭയ് കുമാര്‍, ഹരീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ ഒരു മണിയോടെ ചെന്നൈ വേളാച്ചേരിയില്‍ ആണ് പോലീസും കൊള്ളക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ക്ക് പരുക്കേറ്റു. അര്‍ധരാത്രി 12 മണിയോടെ വളാച്ചേരിയിലെ വീട്ടില്‍ എത്തിയ പൊലീസ് സംഘം കൊള്ളക്കാരോടു കീഴങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തിരിച്ചു വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രത്യാക്രമണം നടത്തി.
വന്‍ ആയുധശേഖരവും പണവും പിടിച്ചെടുത്തു. മൃതദേഹങ്ങള്‍ ചെന്നൈ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 20ന് ആയുധധാരികളായ നാലു പേര് കീല്ക്കട്ടയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ശാഖയില്‍ നിന്ന് 14 ലക്ഷം രൂപ കൊള്ളയടിച്ചിരുന്നു. മാനേജരെയും ക്യാഷ്യറെയും തോക്കു ചൂണ്ടി ഭയപ്പെടുത്തിയായിരുന്നു കവര്‍ച്ച.
സമാനമായ മറ്റൊരു സംഭവത്തില്‍ ജനുവരി 23ന് പെരുങ്ങുഡിയിയിലെ ബാങ്ക് ഒഫ് ബറോഡയുടെ ശാഖയില്‍ നിന്ന് 19 ലക്ഷം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. തെളിവില്ലാത്തതിനാല്‍ അന്വേഷണം മന്ദഗതിയിലായിരുന്നു. കൊള്ളക്കാരെന്നു സംശയമുള്ളവരുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. എസ്.ആര്.എം കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയാണ് സംഘത്തലവനെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: