പയ്യന്നൂര്‍: യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.പി.അരുണ്‍ മാസ്റ്ററുടെ വീട് സിപിഎം സംഘം അടിച്ചുതകര്‍ത്തു. അക്രമം നടക്കുന്നസമയത്ത് അരുണ്‍ മാസ്റ്ററുടെ മാതാപിതാക്കളും ഭാര്യയും മൂന്ന് വയസ്സുള്ള മകനുമാണ് വീട്ടിലുണ്ടായിരുന്നത്. പയ്യന്നൂര്‍ വെള്ളൂരിലെ വീടാണ് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ തകര്‍ത്തത്. ഇരുമ്പ് പാര, വടിവാള്‍, നാടന്‍ ബോംബ് തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ സിപിഎം സായുധ സംഘം വാതില്‍ വെട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അകത്തുകടന്ന ക്രിമിനല്‍സംഘം കണ്ണില്‍ കണ്ടതല്ലാം തകര്‍ത്തു. ജനല്‍ ഗ്ലസ്സുകളും വാതിലുകളും തകര്‍ത്ത അക്രമികള്‍ ഇരമ്പുപാര ഉപയോഗിച്ച് വീടിന്റെ വാതില്‍ പടികള്‍ പൂര്‍ണ്ണമായും ഇളക്കിമാറ്റി. ടിവി, ഫ്രിഡ്ജ്, ഫാനുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും തകര്‍ത്തു. ഗ്യാസ് സിലിണ്ടറുകളും കസേരകളും തകര്‍ത്ത് വീട്ടുമുറ്റത്തെ കിണറ്റിലിട്ടു. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന സിപിഎം സംഘം ‘അവനെ വെട്ടിക്കൊല്ലടാ’ എന്നാക്രശിച്ചാണ് അക്രമമാരംഭിച്ചത്. വീടുമുഴുവന്‍ പരിശോധിച്ച സിപിഎമ്മുകാര്‍ അരുണ്‍ മാസ്റ്റര്‍ വീട്ടിലില്ലെന്ന് മനസ്സിലാക്കിയശേഷമാണ് സാധനസാമഗ്രികള്‍ പൂര്‍ണ്ണമായും തകര്‍ത്തത്. അവനില്ലെങ്കില്‍ അവന്റെ വീട് മതിയെന്നലറിക്കൊണ്ട് കണ്ണില്‍ക്കണ്ടതല്ലാം തകര്‍ത്തു. മൂന്ന് വയസ്സുള്ള മകന്റെ കഴുത്തിന് കത്തിവെച്ച് ഭീഷണിപ്പെടുത്തിയ സിപിഎം സംഘം പ്രായമായ അച്ഛനും അമ്മക്കുമെതിരെ വധഭീഷണി മുഴക്കിയാണ് പോയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്ല്യാശേരി നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അരുണ്‍ മാസ്റ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: