ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത ഇന്ത്യൻ റവന്യൂ സർവീസിൽ (ഐആർഎസ്) നിന്നും സ്വയം വിരമിച്ചു. ആദായ നികുതി വകുപ്പിൽ 22 വർഷത്തോളം സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് സുനിത വിരമിക്കുന്നത്.
ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണറിൽ ആദായ നികുതി കമ്മിഷണറായാണ് സുനിതയ്ക്ക് അവസാനം നിയമനം ലഭിച്ചത്. ഈ വർഷം ആദ്യം തന്നെ അവർ വിആർഎസ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞു. ജൂലൈ 15ന് ഇത് പ്രാബല്യത്തിൽ വരും.
ഇരുപതു വർഷത്തിൽ കൂടുതൽ സേവനം അനുഷ്ഠിച്ചിട്ടുള്ളതിനാൽ സുനിതയ്ക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കേജ്രിവാളും ഐആർഎസ് ഉദ്യോഗസ്ഥനായിരുന്നു. ഇന്‍കം ടാക്സില്‍ ജോയന്റ് കമ്മീഷണറായിരിക്കെ, പൊതുപ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി ജോലി രാജിവെക്കുകയായിരുന്നു.
കെജ്രിവാളിന്റെ സെക്രട്ടറി രാജേന്ദര്‍ കുമാറിനെ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റു ചെയ്തിരുന്നു. ഇതിനിടെയാണ് സുനിതയും സ്ഥാനം രാജിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: