കുര്‍വ്വം തീര്ത്ഥവിധിം തത്ര ഹിരണ്യ കശിപോ: സുത:
ന്യഗ്രോധം സുമഹച്ഛായമപശ്യത് പുരസ്തദാ
ദദര്‍ശ ബാണാനപരാന്നാനാജാതീയകാംസ്തദാ
ഗൃധ്രപക്ഷയുതാംസ്തീവ്രാന് ശിലാധൗതാന് മഹാബലാന്‍
വ്യാസന് പറഞ്ഞു: തീര്‍ത്ഥസ്നാനങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ച പ്രഹ്ലാദന് അവിടെ ഒരാല്‍മരം പടര്‍ന്നു പന്തലിച്ചു നില്ക്കുന്നതായി കണ്ടു. നല്ലപോലെ മൂര്‍ച്ച വരുത്തിയും അലങ്കരിച്ചും വച്ചിട്ടുള്ള ബാണങ്ങളെ അദ്ദേഹമവിടെ കാണുകയുണ്ടായി. ഈ മഹത്തായ ആശ്രമപരിസരത്ത് കാണുന്ന ശരങ്ങള്‍ ആരുടെതാവും എന്നദ്ദേഹം അത്ഭുതപ്പെട്ടു. അപ്പോള്‍ അവിടെ രണ്ടു ഋഷിമാരെ കണ്ടു. ജടാഭാരം നിറഞ്ഞ തലയും മാന്തോല് ഉടുപ്പുമായി നിന്ന അവര്‍ ധര്‍മ്മന്റെ പുത്രന്മാരത്രേ. അവരുടെ മുന്നില്‍ ലക്ഷണം തികഞ്ഞ രണ്ടു വില്ലുകളും ഒഴിയാത്തൊരാവനാഴിയും കാണായി. അവര്‍ നരനാരായണന്മാരായിരുന്നു. ധ്യാനത്തില്‍ ആമഗ്നരായ അവരെ അവിടെക്കണ്ട രാജാവ് കോപിഷ്ഠനായി ഇങ്ങനെ പറഞ്ഞു: ഇത് ധര്‍മ്മ ധ്വംസനമല്ലേ? ഒരേ സമയം തീവ്രതപസ്സു ചെയ്യുകയും ആയുധം ധരിക്കുകയും ചെയ്യുക. ഇത് ലോകത്തില്‍ കേട്ട് കേള്‍വിപോലുമില്ലാത്ത കാര്യമാണ്. കലിയുഗത്തില്‍ ഒരു പക്ഷെ ഇത് നടന്നേക്കാം. എന്നാല്‍ ഈ കൃതയുഗത്തില്‍ ബ്രാഹ്മണന് തപസ്സാണ് അനുയോജ്യം. വില്ല് പിടിക്കുന്നത് അയുക്തികമാണ്. ശിരസ്സില്‍ ജട. കയ്യില്‍ അമ്പും വില്ലും. ഇതുപേക്ഷിച്ചു നിങ്ങള്‍ ധര്‍മ്മം ആചരിക്കുക.
ഇത് കേട്ട് നരന് പറഞ്ഞു: അങ്ങേയ്ക്ക് തപസ്സിന്റെ കാര്യത്തില്‍ എന്താണിത്ര ആവലാതി? ഞങ്ങളുടെ തപസ്സിനു ഫലമില്ല എന്നാണോ അങ്ങ് വിചാരിക്കുന്നത്? മിടുക്കുണ്ടെങ്കില്‍ ഏതു കാര്യവും ചെയ്യാം. ഞങ്ങളാണെങ്കില് തപസ്സിലും ആയോധനത്തിലും ഒരുപോലെ സമര്‍ത്ഥരാണ്. ഇനി അധികം പറയാന്‍ നില്‍ക്കാതെ ഇവിടെ നിന്നും പൊയ്ക്കൊള്ളുക. ബ്രഹ്മതേജസ്സിനെപ്പറ്റി നിനക്കെന്തറിയാം? ശുഭകാംക്ഷികള്‍ മുനിമാരുടെ ചെയ്തികളെപ്പറ്റി ചര്‍ച്ച ചെയ്യുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: