ശ്രീനഗര്‍: കൊടുംഭീകരനും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറുമായ ബുര്‍ഹാന്‍ വാനിയെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചതിന്റെ മറവില്‍ കശ്മീരിലെ പാക്കനുകൂലികള്‍ അഴിച്ചുവിട്ട അക്രമം അവസാനിച്ചില്ല. സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34ആയി.
അതിനിടെ തീവ്രവാദ സംഘടനകളും ചെറുപ്പക്കാരായ പാക്കനുകൂലികളും പോലീസ്, സൈന്യം, ഇതരമതസ്ഥര്‍ എന്നിവരുമായി ഏറ്റുമുട്ടാന്‍ പുതിയ തന്ത്രം ആവിഷ്ക്കരിച്ചു. സിആര്‍പിഎഫുകാരെയും സൈന്യത്തെയും അക്രമിച്ചും തടഞ്ഞുവച്ചും പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചും തോക്കടക്കമുള്ള ആയുധങ്ങള്‍ കവരുക. അവ കൊണ്ട് ആയുധ ശേഖരം രൂപീകരിക്കുക.
കഴിഞ്ഞ ദിവസം ദംകല് ഹാജിപോര പോലീസ് സ്റ്റേഷന് ആക്രമിച്ച ഇവര്‍ ഇവിടെ നിന്ന് 70 സെമി ഓട്ടോമാറ്റിക്, ഓട്ടോമാറ്റിക് തോക്കുകളാണ് എടുത്തത്. പോലീസ് ഇവര്‍ക്കൊപ്പമായതിനാല്‍ ഇവര്‍ തന്ത്രപൂര്‍വ്വം തോക്കുകള്‍ ഇവര്‍ക്ക് കൈമാറിയതാണെന്നും സൂചനയുണ്ട്.
ചൊവ്വാഴ്ച സൈന്യത്തില്‍ നിന്ന് തോക്കുകള്‍ തട്ടിപ്പറിക്കാനുള്ള നീക്കവും നടന്നു. ട്രാലില്‍ ഒരു സംഘം അക്രമികള്‍ നാല് കോണ്‍സ്റ്റബിള്‍മാരെ ആക്രമിച്ച് ആയുധം പിടിച്ചുപറിക്കാന്‍ ശ്രമിച്ചു. തോക്കുകള്‍ പിടിച്ചുവാങ്ങുന്നത് തടയാന്‍ സാധിച്ചെങ്കിലും വെടിയുണ്ടകളടങ്ങിയ മാഗസിനുകള്‍ അവര്‍ തട്ടിയെടുത്തു. കഴിഞ്ഞ രാത്രിയില്‍ കരാള്പുര പോലീസ് സ്റ്റേഷന് ആക്രമിക്കാനും ശ്രമം നടന്നു. ഇതിന്റെ ലക്ഷ്യവും ആയുധങ്ങളായിരുന്നുവെന്നാണ് സൂചന. തിങ്കളാഴ്ച ഹൃദ്രോഗം ബാധിച്ച ഒരാളെയും കൊണ്ട് രണ്ട് സിആര്‍പിഎഫ് സൈനികര്‍ ആശുപത്രിയിലേക്ക് പോകും വഴി ഒരു സംഘം ആക്രമിച്ച് റൈഫിളുകള്‍ തട്ടിയെടുത്തു.
ശനിയാഴ്ച ബ്രിജ്ബെഹ്ര സ്റ്റേഷന് ആക്രമിച്ച ഇക്കൂട്ടര്‍ സ്റ്റേഷന് കൊള്ളയടിച്ചു. തോക്കുകളും പിസ്റ്റളുകളും വെടിയുണ്ടകളും എല്ലാം ഇവര്‍ തട്ടിയെടുത്തു.ഇവ പ്രദേശിക ഭീകരര്‍ക്കാണ് ലഭിക്കുക. ഇത് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍വ്വായുധ സജ്ജരായാണ് ലഷ്ക്കര്‍, ജെയ്ഷെ ഭീകരര്‍ വരുന്നത്. അവര്‍ക്കു പുറമേ പാക്കനുകൂലികളായ നാട്ടുകാരം പ്രദേശിക ഭീകരരും കൂടി ആയുധങ്ങളുമായി ഇറങ്ങിയാല്‍ അത് വലിയ വെല്ലുവിളിയാണ്. സൈന്യത്തിനു മാത്രമല്ല ഇതര മതസ്ഥര്‍ക്കും അത് ഭീഷണി തന്നെ.
കൊടും ഭീകരന് വാനി കൊല്ലപ്പെട്ടതു മുതല്‍ പാക്കനുകൂലികളായ ആയിരക്കണക്കിനാള്‍ക്കാരാണ് കശ്മീരില്‍ അക്രമം അഴിച്ചുവിടുന്നത്. നിരോധനാജ്ഞ ലംഘിച്ചും സൈന്യത്തെ കല്ലെറിഞ്ഞും പോലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ ഓഫീസുകളും കത്തിച്ചും വാഹനങ്ങള്‍ ചുട്ടുചാമ്പലാക്കിയും അവര്‍ വിളയാടുകയാണ്. ഇത്തരക്കാരില്‍ പെട്ട 34 പേരാണ് വെടിവയ്പ്പില്‍ മരിച്ചത്. അക്രമികള്‍ ഒരു പോലീസുകാരനെ ഝലം നദിയില്‍ മുക്കിക്കൊല്ലുകയും ചെയ്തു. ചൊവ്വാഴ്ച മാത്രം മൂവായിരത്തിലേറെപ്പേരാണ് തെരുവിലിറങ്ങിയത്.
പാക്കനുകൂലികള്ക്കു വേണ്ടി സിപിഎം മാത്രം
രാജ്യത്തിനെതിരെ, സൈന്യത്തിനെതിരെ, ഹിന്ദുക്കള്‍ക്ക് എതിരെ, കൊടും ഭീകരനു വേണ്ടി കശ്മീരിലെ പാക്കനുകൂലികള്‍ തെരുവിലിറങ്ങിയിട്ട് ദിവസം ആറായി.പാക്കിസ്ഥാനും അവിടുത്തെ നേതാക്കളും പിന്നെ ഭാരതത്തിലെ സിപിഎമ്മും മാത്രമാണ് ഇവര്‍ക്കു വേണ്ടി ഇറങ്ങിയിട്ടുള്ളത്. അക്രമികള്‍ സൈന്യത്തെ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്യുന്നതിനെ ന്യായീകരിക്കുന്നതും ഇവര്‍ മാത്രമാണ്.
ജനങ്ങളെ മറയാക്കി ഭീകരര്‍
കശ്മീരില്‍ മറ്റൊരു തന്ത്രവും ഭീകരര്‍ പുറത്തെടുത്തു. അക്രമാസക്തരായ പാക്കനുകൂലികളായ ജനങ്ങളെ മുന്നില്‍ നിറുത്തിയാണ് അവര്‍ സൈന്യത്തെ ആക്രമിച്ചത്. മുന്നില്‍ നിന്ന് ജനം പോലീസിനെയും സൈന്യത്തെയും കല്ലെറിയും, ആയുധം തട്ടിപ്പറിക്കും ഈ സമയം ഇവര്‍ സൈന്യത്തെ ആക്രമിക്കും. ഗ്രനേഡ് എറിഞ്ഞ് വധിക്കാന്‍ ശ്രമിക്കും. ഇങ്ങനെ ഗുരുതരമായി പരിക്കേറ്റത് അനവധി സൈനികര്‍ക്കാണ്. ഒടുവില്‍ ഗത്യന്തരമില്ലാതെ അവര്‍ തിരിച്ചു വെടിയ്ക്കുമ്പോള് അത് ഏല്‍ക്കുന്നത്, ഭീകരര്‍ മുന്നില്‍ പരിചയാക്കി നിര്‍ത്തിയിരിക്കുന്ന ജനങ്ങള്‍ക്കാകും. അങ്ങനെ ഭീകരര്‍ രക്ഷപ്പെടും, പാക്കനുകൂലികളായ ജനം മരിക്കും. ഇരുതലവാള്‍ പോലെയുള്ള ഈ തന്ത്രം സൈന്യത്തിനും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
നഗരങ്ങള്‍ പൊതുവേ ശാന്തമായിരിക്കും. അവയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളിലാകും ഏറ്റുമുട്ടലുകള്‍. ഇവിടങ്ങളിലാണ് ഭീകരരുടെ താവളങ്ങള്‍.
ഹിസ്ബുളിന് പുതിയ കമാന്‍ഡര്‍
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മെഹബൂബ് ഗസ്നവിയെ പുതിയ കമാന്‍ഡറായി നിയമിച്ചു. ഭീകരസംഘടനയുടെ സുപ്രീം കമാന്‍ഡര്‍ സെയ്ദ് സലാഹുദ്ദീനാണ് ഇക്കാര്യം അറിയിച്ചത്.പാക്കധിനിവേശ കശ്മീരിലാണ് നിരോധിത ഭീകരസംഘടനയായ ഹിസ്ബുളിന്റെ ആസ്ഥാനം.
സെയ്ദ് അലി ഗിലാനി
അറസ്റ്റില്‍; വാനി സ്വാതന്ത്ര സമര സേനാനിയെന്ന്
ശ്രീനഗര്‍: കശ്മീരിലെ വിഘനവാദി സംഘനയായ ഹുരീയത്ത് കോണ്‍ഫറന്‍സിന്റെ നേതാവ് സെയ്ദ് അലി ഗിലാനിയെ പോലീസ് അറസ്റ്റു ചെയ്തു. വീട്ടുതടങ്കിലായിരുന്ന ഇയാള്‍ പഴയ കാല തീവ്രവാദികള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. കൊടും ഭീകരന് ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ അപലപിക്കാനും ഇയാള്‍ മടിച്ചില്ല. കശ്മീരികള്‍ക്ക് എതിരെ സൈന്യം അക്രമം അഴിച്ചുവിടുകയാണെന്നാണ് ഗിലാനിയുടെ ആരോപണം. വാനി സ്വാതന്ത്ര സമര സേനാനിയാണ്. വാനി ഭീകരനല്ല, കശ്മീരികള്‍ക്ക് അയാള്‍ വീരനാണ്. അദ്ദേഹം ചെറുപ്പക്കാരനായ സൈനികനാണ്. ജനങ്ങള്‍ക്കു വേണ്ടിയാണ് വാനി ജീവന് ബലിയര്പ്പിച്ചെതന്ന് െസയ്ദ് ഗിലാനി പറഞ്ഞു.
പാക്കിസ്ഥാനില്‍ അട്ടിമറിനീക്കം
കശ്മീരില്‍ ഹിതപരിശോധന വേണമെന്ന്
ഇസ്ളാമാബാദ്; പാക്കിസ്ഥാനിലെ നവാസ് ഷെരീഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കമുള്ളതായി സംശയം ബലപ്പെട്ടു. സര്‍ക്കാരിനെ അട്ടിമറിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പാക്കിസ്ഥാനില്‍ വ്യാപകമായിട്ടുണ്ട്. ഇത് അട്ടിമറിക്കുള്ള സൂചനയാണെന്ന് കരുതപ്പെടുന്നു. ഇതിനു പുറമേ ജമ്മുകശ്മീരില്‍ പാക്കിസ്ഥാന് സംഘര്‍ഷം അഴിച്ചുവിടുന്നതിനു പിന്നിലും സ്വന്തം രാജ്യത്തെ അസ്ഥിരതയാണെന്നാണ് സൂചന.
കശ്മീരിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുക, അട്ടിമറി നീക്കം അങ്ങനെ ദുര്‍ബലമാക്കുക എന്നതാണ് തന്ത്രമെന്നും കരുതപ്പെടുന്നു. ഇതിന്റെ ഭാഗമായാണ് ഇവിടുത്തെ പാക്കനുകൂലികളെ ഭാരത സര്‍ക്കാരിനെതിരെ തിരിച്ചിരിക്കുന്നത്. വാനിയെ പുകഴ്ത്തിയതും ഇതിന്റെ ഭാഗമാണ്. കശ്മീരില്‍ ഹിത പരിശോധന വേണമെന്ന ആവശ്യവും പാക്കിസ്ഥാന് ഉന്നയിക്കുന്നു. ഇതും ജനശ്രദ്ധ തിരിക്കാനും കശ്മീരില്‍ പ്രശ്നമുണ്ടാക്കി അവിടെ വലിയ കുഴപ്പമുണ്ടെന്ന് വരുത്താനുമാണെന്ന് കരുതപ്പെടുന്നു. ഹിതപരിശോധനയെന്ന ആവശ്യം ജമ്മുകശ്മീരിലെ സംഘര്‍ഷം രൂക്ഷമാക്കുമെന്നാണ് പാക്കിസ്ഥാന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: