ന്യൂദല്‍ഹി: റെയില്‍വേയ്ക്ക് പ്രത്യേക ബജറ്റ് ആവശ്യമില്ലെന്നും പൊതുബജറ്റിനൊപ്പം റെയില്‍വേയുടെ പദ്ധതികളും പ്രഖ്യാപിച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ട് കേന്ദ്രറെയില്‍മന്ത്രി സുരേഷ് പ്രഭു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് കത്തയച്ചു. 92 വര്‍ഷമായി തുടരുന്ന സമ്പ്രദായം പുതിയ സാഹചര്യത്തില്‍ ആവശ്യമില്ലെന്നാണ് റെയില്‍മന്ത്രാലയത്തിന്റെ നിലപാട്. അടുത്ത വര്‍ഷം മുതല്‍ റെയില്‍വേയ്ക്ക് പ്രത്യേക ബജറ്റ് ഉണ്ടാകില്ലെന്നാണ് സൂചന.
സമഗ്രമായ ദേശീയ ഗതാഗത നയം രൂപീകരിക്കുന്നതിന് റെയില്‍-പൊതു ബജറ്റുകള്‍ ഒരുമിച്ച് അവതരിപ്പിക്കുന്നതാണ് നല്ലതെന്ന് സുരേഷ് പ്രഭു തയ്യാറാക്കി നല്കിയ കത്തില്‍ പറയുന്നു. പൊതുബജറ്റിന്റെ ഭാഗമായിത്തന്നെ റെയില്‍ ബജറ്റും അവതരിപ്പിക്കണം. റെയില്‍വേയെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷപ്പെടുത്താനും ഇതുവഴി സാധിക്കുമെന്നും ജൂണില്‍ നല്കിയ കത്തില്‍ റെയില്‍മന്ത്രി പറയുന്നു. എന്നാല്‍ ഇതുവരെ നിലപാട് വ്യക്തമാക്കി ധനമന്ത്രാലയത്തില്‍ നിന്നും മറുപടി വന്നിട്ടില്ല.
നിതി ആയോഗ് അംഗമായ ബിബേക് ദേബ്രോയ് ആണ് റെയില്‍വേയ്ക്ക് മാത്രമായി പ്രത്യേക ബജറ്റിന്റെ ആവശ്യമില്ലെന്നും പൊതുബജറ്റിനൊപ്പം തന്നെ അവതരിപ്പിച്ചാല്‍ മതിയെന്നുമുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് റെയില്‍വേയോട് അഭിപ്രായം ആരാഞ്ഞു. ഇതിലാണ് പ്രത്യേക ബജറ്റിന്റെ ആവശ്യമില്ലെന്ന നിലപാട് റെയില്‍മന്ത്രാലയം വ്യക്തമാക്കിയത്.
1924-25 സാമ്പത്തിക വര്‍ഷത്തിലാണ് റെയില്‍വേയ്ക്ക് മാത്രമായി പ്രത്യേക ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. സ്വാതന്ത്ര്യലബ്ദിക്കു ശേഷവും പതിവു തുടര്‍ന്നു. എന്നാല്‍ ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ വരുമാനത്തില്‍ വലിയ പങ്ക് നല്കുന്ന ഒരു വകുപ്പല്ല റെയില്‍വേ. മറ്റു നിരവധി വകുപ്പുകള്‍ റെയില്‍വേ പൊതു ഖജനാവിന് നല്‍കുന്നതിലും അധികം തുക നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ റെയില്‍വേയ്ക്ക് മാത്രമായൊരു ബജറ്റിന്റെ ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.
റെയില്‍വേയ്ക്ക് മാത്രമായി പ്രത്യേക ബജറ്റ് ഒഴിവാക്കുന്ന നടപടി ശരിയായ ദിശയിലുള്ളതാണെന്ന് റെയില്‍ മേഖലയിലെ വിദഗ്ധനായ രഘു ദയാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: