ചെന്നൈ: വിവാദ മുസ്ലിം മതപ്രഭാഷകന് സക്കീര്‍ നായിക്ക് വിഷയത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ കേരള, തമിഴ്നാട് ഘടകങ്ങള്‍ രണ്ടു തട്ടില്‍. കേന്ദ്രസര്‍ക്കാര്‍ സക്കീര്‍ നായിക്കിനെ തീവ്രവാദിയായി ചിത്രീകരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനും മതപ്രചരണത്തിനും വിലങ്ങിടുകയാണെന്നാണ് ലീഗ് കേരള ഘടകത്തിന്റെ കണ്ടെത്തല്‍.
അതേസമയം ഏതെങ്കിലും വ്യക്തികള്‍ മതത്തെ തങ്ങളുടെ കാഴ്ച്ചപ്പാടില്‍ പുനരാഖ്യാനം ചെയ്യുന്നത് അപ്പാടെ സ്വീകരിക്കുന്നവരല്ല മുസ്ലിങ്ങളില്‍ ഭൂരിഭാഗവും എന്നാണ് മുസ്ലിംലീഗ് തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് ഖാദര്മൊഹിയുദ്ദീന്റെ അഭിപ്രായം. സക്കീര്‍ നായിക്കിനെതിരെ തെളിവുകളുണ്ടെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്കു നീങ്ങട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിനും തീവ്രവാദത്തിനും തമ്മില്‍ ബന്ധമൊന്നുമില്ല. ജനങ്ങളോട് ഞങ്ങള്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ വഴികളെക്കുറിച്ചാണ് പറയാറുള്ളത്. അതുപോലെ തന്നെ ദേശവിരുദ്ധ ശക്തികളെക്കുറിച്ചും. ഖാദര്‍ മൊഹിയുദ്ദീന്‍ ഇങ്ങനെ വിശദീകരിക്കുമ്പോള്‍ സക്കീര്‍ നായിക്കിനെ അന്ധമായി പിന്തുണയ്ക്കുകയാണ് കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് ലോക്സഭാംഗം ഇ. ടി. മുഹമ്മദ് ബഷീര്‍. ഇസ്ലാം മതത്തില്‍ സമാധാനത്തിന്റെ പ്രാധാന്യമെന്തെന്ന് പ്രചരിപ്പിക്കുന്ന വ്യക്തിയായാണ് സക്കീറിനെ അദ്ദേഹം ചിത്രീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: