കോട്ടയം: രാമായണ കഥ കേട്ടുണരുന്ന കര്‍ക്കടക മാസത്തില്‍ നാലമ്പല ദര്‍ശനത്തിന്റെ സായൂജ്യമേകാന്‍ രാമപുരം ഒരുങ്ങി. സമീപ ഗ്രാമങ്ങളില്‍ സ്ഥിതിചെയ്യുന്ന ശ്രീരാമ- ലക്ഷ്മണ -ഭരത- ശത്രുഘ്ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ഒരേ സമയത്തുതന്നെ ദര്‍ശനം നടത്താന്‍ കഴിയും എന്നതാണ് മറ്റ് നാലമ്പല ദര്‍ശനങ്ങളില്‍നിന്നും രാമപുരത്തെ വ്യത്യസ്തമാക്കുന്നത്. രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പല ദര്‍ശനം നടത്തുന്ന ക്ഷേത്രങ്ങള്‍.
ക്ഷേത്രങ്ങള്‍ തമ്മിലുളള അകലം മൂന്നു കിലോമീറ്റര്‍ മാത്രമായതിനാല്‍ ചുരുങ്ങിയ സമയത്തിനകം ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിക്കും. പൂര്‍വീകമായി നടന്നുവരുന്ന ഈ ആചാരത്തില്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദര്‍ശനത്തിനെത്തുന്നത്. ഈ അമ്പലങ്ങളിലെ വഴിപാടുകള്‍ വ്യത്യസ്തത നിറഞ്ഞതാണ്. ശ്രീരാമ ക്ഷേത്രത്തില്‍ ‘അമ്പും വില്ലും സമര്‍പ്പണം’, ലക്ഷ്മണ ക്ഷേത്രത്തില്‍ ‘ചതുര്‍ബാഹു സമര്‍പ്പണം’, ഭരത ക്ഷേത്രത്തില്‍ ‘ശംഖ് സമര്‍പ്പണം’, ശത്രുഘ്ന ക്ഷേത്രത്തില്‍ ‘സുദര്‍ശന ചക്രസമര്‍പ്പണം’ എന്നിവയാണ് പ്രധാന വഴിപാടുകള്‍.
വിവിധ ജില്ലകളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആംബുലന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തിന്റെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസ് നടത്തും. പന്തല്‍ സംവിധാനം, വാഹന പാര്‍ക്കിങ് സൗകര്യം എന്നിങ്ങനെ വിപുലമായ സംവിധാനങ്ങള്‍ നാലുക്ഷേത്രങ്ങളിലും തയ്യാറായി. രാവിലെ 5 മുതല്‍ 12 വരെയും വൈകീട്ട് 5 മുതല്‍ 7.30 വരെയുമാണ് ദര്‍ശനസമയം. ക്ഷേത്രം ഭാരവാഹികളായ പി.ആര്.രാമന് നമ്പൂതിരി, കെ.കെ.വിനു, സോമനാഥന് നായര്‍, സന്തോഷ് ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: