കാഞ്ഞിരപ്പള്ളി: ടൗണിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമായി. താലൂക്ക്, നിയോജകമണ്ഡലം ആസ്ഥാനമായ കാഞ്ഞിരപ്പള്ളി നഗരത്തിന്റെ പ്രധാന പ്രശ്നങ്ങളിലൊന്ന് മതിയായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്തതാണ്. ടൗണില്‍ നിന്നും പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ടൗണ്‍ഹാള്‍ മുറ്റത്തായിരുന്നു നിക്ഷേപിച്ചിരുന്നത്. നാളുകളായി നടന്നു വന്ന ഈ നിക്ഷേപം ഒടുവില്‍ മനുഷ്യാവകാശ കമ്മീഷിന്റെ കര്‍ശന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏതാനും മാസം മുമ്പാണ് നിര്‍ത്തിയത്.
മാലിന്യനിക്ഷേപം രൂക്ഷമാണെന്നും ഇത് പകര്‍ച്ചവ്യാധി പടര്‍ത്താന്‍ സാധ്യതയുണ്ടെന്നും കാണിച്ച് ആരോഗ്യ വകുപ്പ് നേരത്തെ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ടൗണ്‍ ഹാള്‍ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കരുതെന്നും, നിലവില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ കുഴിയെടുത്ത് മറവ് ചെയ്ത ശേഷം അതിനുമേല്‍ 10 ഇഞ്ച് കനത്തില്‍ മണ്ണിട്ട് മൂടി വൃത്തിയാക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. കമ്മീഷന് ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ടൗണിലുണ്ടാകുന്ന പ്രോഫിറ്റബിള്‍ വേസ്റ്റ് വ്യാപാരികള്‍ തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് ഗ്രാമ പഞ്ചായത്തും നിര്‍ദ്ദേശിച്ചു. ഇവയൊന്നും ടൗണിലെ മാലിന്യ നിര്‍മ്മാജ്ജനത്തിന് പരിഹാരമാകുന്നില്ല.
മതിയായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനമാണ് ആവശ്യം. മുന്‍ എല്‍ഡിഎഫ് ഭരണ സമിതി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കാന്‍ വിഴിക്കിത്തോട്ടില്‍ സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും തദ്ദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു. നിലവില്‍ ടൗണിലുണ്ടാകുന്ന മാലിന്യങ്ങള്‍ ചെന്നെത്തുന്നത് നഗരഹൃദയത്തിലൂടെ ഒഴുകുന്ന ചിറ്റാര്‍പുഴയിലും, ദേശീയ പാത ഉള്‍പ്പടെ ആളൊഴിഞ്ഞ റോഡ് അരുകിലുമാണ്. പുഴയില്‍ മഴക്കാലമായതിനാല്‍ നീരൊഴുക്ക് ശക്തമായി ഉള്ളതിനാല്‍ മാലിന്യ നിക്ഷേപം പ്രത്യക്ഷത്തില്‍ കാണാനില്ലെന്ന് മാത്രം.
ദേശീയ പാതയില്‍ കാഞ്ഞിരപ്പള്ളി മുതല്‍ മുണ്ടക്കയം വരെയും, ഏരുമേലി റോഡ്, മണിമല റോഡ്, തമ്പലക്കാട് റോഡ് തുടങ്ങി സമീപ പാതകളുടെ ഓരങ്ങളില്‍ മാലിന്യ നിക്ഷേപങ്ങള്‍ പതിവു കാഴ്ചയാണ്. ചാക്കുകളിലും, പ്ലാസ്റ്റിക് കൂടുകളിലും കെട്ടിയ മാലിന്യങ്ങള്‍ രാത്രി സമയത്താണ് വഴിയോരങ്ങളില്‍ നിക്ഷേപിക്കുന്നത്. ഇതില്‍ അടുക്കള മാലിന്യങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത ഗൃഹോപകരണങ്ങള്‍, ഇല്ക്ട്രോണിക്സ്, പ്ലാസ്റ്റിക് വസ്തുക്കള്‍ തുടങ്ങി ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും, അറവു ശാലകളിലെയും വരെ അവശിഷ്ടങ്ങള്‍ വരെയുണ്ട്.
ടൗണില്‍ പ്രവര്‍ത്തിച്ചു വന്ന മാര്‍ക്കറ്റ് അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങളായി. മുന്‍ യുഡിഎഫ് ഭരണ സമിതി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരിലാണ് മാര്‍ക്കറ്റ് അടച്ചു പൂട്ടിയത്. പിന്നീട് നാളിതു വരെ തുറന്നിട്ടില്ല. ഇതോടെ മല്‍സ്യ–മാംസ വ്യാപാരങ്ങള്‍ വീണ്ടും വഴിയോരങ്ങളിലായി. ടൗണിന്റെ സമീപങ്ങളിലായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ളോട്ടര്‍ ഹൗസുകളുമുള്ളതായി പരാതിയുണ്ട്.
കാഞ്ഞിരപ്പള്ളിയിലെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത്തവണയെങ്കിലും മതിയായ സംവിധാനങ്ങളും, സൗകര്യങ്ങളുമൊരുക്കുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: