ആലപ്പുഴ: തങ്ങളെ ഇങ്ങനെ കബളിപ്പിക്കരുതെന്നാണ് നെല്‍കര്‍ഷകര്‍ക്ക് ഇടതുസര്‍ക്കാരിനോട് പറയാനുള്ളത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ പക്ഷെ ഒന്നും ശരിയാക്കിയില്ലെന്ന് മാത്രമല്ല, കര്‍ഷക ദ്രോഹത്തില്‍ മുന്‍ സര്‍ക്കാരിനോട് മത്സരിക്കുകയാണ്. കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലുവില പത്തു ദിവസത്തിനകം കൊടുത്തു തീര്‍ക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ കുട്ടനാട്ടിലെത്തി പ്രഖ്യാപിച്ചത് കഴിഞ്ഞ മാസം 14നാണ്.
ഈ വാഗ്ദാനം പതിരായി മാറിയിട്ട് ഇന്നു ഒരുമാസം തികയും.
വലതുകാലിലെ മന്ത് ഇടതു കാലിലേക്ക് മാറിയെന്നതല്ലാതെ യാതൊരു മാറ്റവും സര്‍ക്കാര്‍ മാറിയിട്ടും ഉണ്ടായിട്ടില്ലെന്നാണ് കര്‍ഷകര്‍ വിലപിക്കുന്നത്. കഴിഞ്ഞ എട്ടിന് കുട്ടനാട്ടിലെത്തിയ ഭക്ഷ്യമന്ത്രി പി. തിലോത്തമന് മൂന്ന് ദിവസത്തിനകം നെല്ലുവില നല്‍കുമെന്നും പ്രഖ്യാപിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഭക്ഷ്യ, കൃഷി മന്ത്രിമാരുടെ പ്രഖ്യാപനങ്ങളല്ല, നടപടികളാണ് വേണ്ടതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
രണ്ടാം കൃഷി ആരംഭിച്ചു രണ്ടു മാസം പിന്നിടുമ്പോഴും പുഞ്ചകൃഷിയുടെ നെല്ലുവില കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. 150 കോടിയോളം രൂപയാണു കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ നല്ല ശതമാനം തുകയും ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്കാണ് ലഭിക്കാനുള്ളത്. 65.84 കോടി രൂപയാണ് ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. തൃശ്ശൂര്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് 30.64 കോടി ലഭിക്കാനുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ നെല്ലു നല്കിയ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 7.40 രൂപ നിരക്കിലും ഏപ്രില്‍ ഒന്നു മുതല്‍ മുഴുവന്‍ തുകയും കര്‍ഷകര്‍ക്കു നല്‍കാനുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ റിപ്പോര്‍ട്ട് നല്‍കാത്തതും, നെല്ലുവില നല്കുന്നതില് വീഴ്ച വരുത്തിയതുമാണ് കേന്ദ്ര വിഹിതം ലഭിക്കുന്നതിന് കാലതാമസം വരുത്തിയത്. സംസ്ഥാനത്തെ 1.16 ലക്ഷം കര്‍ഷകരില്‍ നിന്നായി 860.45 കോടിയുടെ നെല്ലാണ് സപ്ളൈക്കോ സംഭരിച്ചത്. നെല്ലുവില ലഭിക്കാത്തതിനാല്‍ പല കര്‍ഷകര്‍ക്കും ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. സമയത്തിനു തിരിച്ചടയ്ക്കാന്‍ കഴിയാത്തതു മൂലം പലര്‍ക്കും സബ്സിഡി ആനുകൂല്യം നഷ്ടപ്പെട്ടു.
മാത്രമല്ല അടുത്ത കൃഷിക്ക് വായ്പ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.
നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ നെല്ലുവില നല്‍കാതെ കര്‍ഷകരെ ദ്രോഹിക്കുകയാണ്. ക്വിന്റലിന് 60 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിവന്നിരുന്ന 1,410 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 740 രൂപയും സഹിതം 2,150 രൂപയാണു ലഭിച്ചിരുന്നത്.
ഇനി മുതല്‍ ഒരു ക്വിന്റല്‍ നെല്ലിനു 2,210 രൂപ ലഭിക്കും. പ്രതികൂലമായ കാലാവസ്ഥയും അമിത കൃഷിച്ചെലവും മൂലം വലയുന്ന കര്‍ഷകര്‍ക്കു ആശ്വാസം നല്‍കുന്നതാണു കേന്ദസര്‍ക്കാര്‍ നടപടി.
അതിനിടെ രണ്ടാം കൃഷിയുടെ നെല്ലു സംഭരണത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടില്ല. രണ്ടാം കൃഷി ആരംഭിച്ച് 30 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കണമെന്നാണു വ്യവസ്ഥ. പുഞ്ചകൃഷിയുടെ നെല്ലു വില പൂര്‍ണമായും നല്കിയ ശേഷം മാത്രം രണ്ടാം വിളയുടെ രജിസ്ട്രേഷന് ആരംഭിച്ചാല്‍ മതിയെന്ന തീരുമാനം കാരണമാണ് രജിസ്ട്രേഷന് വൈകുന്നതെന്ന് അറിയുന്നു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പോലും കര്‍ഷകരെ സഹായിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടില്ല,
കേവലം 385 കോടി രൂപ മാത്രമാണ് നെല്ലുവില നല്‍കുന്നതിനും കുടിശിഖ നല്‍കുന്നതിനും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും വകയിരുത്തിയാല്‍ മാത്രമെ പ്രശ്നരഹിതമായി നെല്ലു സംഭരണം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. വലതു മാറി ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും നെല്‍കര്‍ഷകരുടെ ദുരിതത്തിന് അറുതിയില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: