പയ്യന്നൂര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കി നാട്ടില്‍ സമാധാനാന്തരീക്ഷം നടപ്പിലാക്കേണ്ട ഭരണകൂടവും പോലീസും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് രാഷ്ടീയ സ്വയംസേവക സംഘം പ്രാന്തകാര്യ വാഹക് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവിച്ചു. മാര്‍ക്സിസ്റ്റ് അക്രമികള്‍ ഭീകരത വിതച്ച പയ്യന്നൂര്‍ മേഖലയിലെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവരുടെ ശക്തികേന്ദ്രങ്ങളില്‍ മറ്റ് സംഘടനകളുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന സിപിഎം നിലപാട് പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മൃഗീയമായ രീതിയില്‍ അക്രമണം നടത്തി പ്രവര്‍ത്തകരെയും അനുഭാവികളെയും ഭയചകിതരാക്കി പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഏത് പ്രതിസന്ധികളെയും അതിജീവിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള മനക്കരുത്തും സംഘബലവുമുള്ള ഈ പ്രസ്ഥാനത്തിന്റെ ശക്തി അറിയാതെയുള്ള കളി മാത്രമാണത്. സെല്‍ഭരണം നടത്തി ജനാധിപത്യത്തെ കശാപ്പു ചെയ്യാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ വമ്പിച്ച ബഹുജന മുന്നേറ്റം നടത്തി ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരില്‍ നടന്നത് പൈശാചികമായ ആക്രമണമാണ്. ഭര്‍ത്താവിനെ കണ്മുമ്പില് വെച്ച് വെട്ടിക്കൊല്ലാനൊരുങ്ങുമ്പോള് കൊലയാളിയുടെ കാലുപിടിച്ച് കരയുന്ന സ്ത്രീയെ തട്ടിമാറ്റി താലിച്ചരടുപോലും പൊട്ടിച്ചെടുക്കുന്ന ക്രൂരത ചെയ്യാന്‍ സിപിഎമ്മുകാര്ക്കല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല.
കേവലം ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് പറഞ്ഞ് സംഭവത്തെ ലഘൂകരിച്ചു കണ്ട മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. വിനോദ് കുമാര്‍ വധക്കേസിലെ പ്രധാനസാക്ഷിയെ വളരെ ആസൂത്രിതമായി വധിക്കുകയാണ് ചെയ്തിട്ടുള്ളത്. വിനോദ് വധക്കേസിലെ പ്രതികളായ നന്ദന്, എ.വി. രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്കുന്ന സിപിഎം സംഘം തന്നെയാണ് രാമചന്ദ്രന്റെ കൊലപാതകത്തിന് പിന്നിലെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ വ്യക്തമാക്കി.
കൊലയാളികള്‍ 50
അംഗ സിപിഎം സംഘം
പയ്യന്നൂര്‍: ബിഎംഎസ് മേഖലാസെക്രട്ടറി അന്നൂര്‍ പടിഞ്ഞാറെക്കരയിലെ സി.കെ. രാചന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചു. പ്രദേശത്തെ അന്‍പതംഗ സിപിഎം ക്രിമിനല്‍ സംഘമാണ് കൊലപാതകം നടത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് രാമചന്ദ്രനെ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം സിപിഎം സംഘം നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ 21 വീടുകള്‍, 29 വാഹനങ്ങള്‍, വിദ്യാനികേതന്റെ കീഴിലുള്ള ആര്‍ഷ വിദ്യാലയം, മൂന്ന് കച്ചവടസ്ഥാപനങ്ങള്‍, ആര്‍എസ്എസ് കാര്യാലയം എന്നിവ തകര്‍ത്തിരുന്നു. അക്രമക്കേസുകള്‍ അന്വേഷിക്കുന്നതിന് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകിച്ചിട്ടുണ്ട്.
ശ്രീകണ്ഠപുരം സിഐ സി.എ. റഹീമാണ് അന്വേഷിക്കുന്നത്. രാമചന്ദ്രന്റെ ബന്ധുക്കള്‍ നല്കിയ പരാതി പ്രകാരമാണ് കേസെടുത്തത്. രാമചന്ദ്രന്റെ ശരീരത്തില്‍ ഇരുപത്തിയഞ്ചോളം മുറിവുകളുണ്ട്. ഇതില്‍ മാരകമായ ആറ് മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രത്യേക പരിശീലനം നേടിയ സംഘമാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ആറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: