കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള് ഇസ്ലാമിന്റെ റിമാന്റ് ഈ മാസം 27 വരെ നീട്ടി. എറണാകുളം സെഷന്‍സ് കോടതിയാണ് റിമാന്റ് കാലാവധി നീട്ടിയത്. കേസ് കുറുപ്പംപടി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും സെഷന്‍സ് കോടതിയിലേക്ക് ഇന്നലെ മാറ്റി. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം കൂടി ഉള്‍പ്പെടുന്നതുകൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കും മുന്‍പേ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.
റിമാന്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് അമീറിനെ ഇന്നലെ കുറുപ്പംപടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതിമാറ്റ നടപടികള്‍ക്കുശേഷം പ്രതിയെ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇനി കുറ്റപത്രം സമര്‍പ്പണവും കേസിന്റെ വിചാരണയും സെഷന്‍സ് കോടതിയിലാണ് നടക്കുക.
പ്രതിക്ക് ആസാമിലുള്ള ബന്ധുക്കളുമായി സംസാരിക്കാന്‍ അനുമതി നല്‍കണമെന്ന് അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. പ്രത്യേക അപേക്ഷ നല്കിയാല് ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ഇതിനിടെ ജിഷ വധക്കേസിലെ പ്രതി അമീറിനുവേണ്ടി കേസ് നടത്തുമെന്ന് അഡ്വ. പി.എ. ആളൂര്‍ പറഞ്ഞു. പ്രതിയെ കാണുന്നതിനും വക്കാലത്ത് ഒപ്പിട്ടുവാങ്ങുന്നതിനും വേണ്ടി സെഷന്‍സ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രതിയുമായി സംസാരിക്കണമെന്ന ആളൂരിന്റെ അപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: