കാഞ്ഞങ്ങാട്: ചാതുര്‍മാസ്യ വ്രതാനുഷ്ഠാനത്തിനായി കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ ഇന്ന് കാഞ്ഞങ്ങാട് ലക്ഷ്മി വെങ്കടേശ ക്ഷേത്രത്തിലെത്തിച്ചേരും. വൈകിട്ട് ആറിന് പൂര്‍ണ്ണകുംഭത്തോടെ വരവേല്പ് നല്‍കും. നാലുമാസക്കാലം സ്വാമികള്‍ ജപധ്യാനങ്ങളും പൂജകളുമായി ക്ഷേത്രത്തില്‍ ഉപാസനയിലായിരിക്കും.
കേരളത്തിലെ ഗൗഡ സാരസ്വത ബ്രാഹ്മണരുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ ലക്ഷ്മിവെങ്കടേശ ക്ഷേത്രം നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാതുര് മാസ്യവ്രതത്തിനൊരുങ്ങുന്നത്. 1975ല്‍ ഇപ്പോഴത്തെ സ്വാമികളുടെ മുന്‍ഗാമി സ്വാമി സുധീന്ദ്രതീര്‍ത്ഥയാണ് വ്രതാചരണത്തിനെത്തിയത്. 24നാണ് ചാതുര്‍മാസ്യവ്രതം സ്വീകരിക്കുന്ന ചടങ്ങ്. അന്ന് പ്രത്യേക വൈദികാനുഷ്ഠാനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും. ദേശാന്തര യാത്രയില്‍ വ്യാപൃതരായ സന്ന്യാസിമാര്‍ വൈദിക വിധിപ്രകാരം ആത്മീയ ഉന്നമനത്തിനായി നാലുമാസം അനുഷ്ഠിക്കുന്ന ചടങ്ങാണ് ചാതുര്‍മാസ്യവ്രതം.
നാട്ടിലും വിദേശത്തുമുള്ള ഒട്ടനവധി ഭക്തര്‍ ദര്‍ശനപുണ്യത്തിനായി ഇനിയുള്ള നാലുമാസം കാഞ്ഞങ്ങാട്ടെത്തും. ഇവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ ക്ഷേത്രഭാരവാഹികള്‍ നടത്തിക്കഴിഞ്ഞു. ഭക്തജനങ്ങളുടെ സൗകര്യങ്ങള്‍ക്കായി പണിത പുതിയ കെട്ടിടം സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. കാശി മഠാധിപതി സ്ഥാനമേറ്റെടുത്ത ശേഷം ഇത് ആദ്യമായാണ് സ്വാമി സംയമീന്ദ്രതീര്‍ത്ഥ ചാതുര്‍മാസ്യവ്രതം അനുഷ്ഠിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: