കണ്ണൂര്‍ വീണ്ടും കൊലക്കളമായി മാറുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് അതിനെ ന്യായീകരിക്കുന്നത് ‘കൊലയ്ക്കു പകരം കൊല’ എന്നുദ്ബോധിപ്പിച്ചാണ്. കണ്ണൂരില്‍ അരാജകത്വം നടമാടുമ്പോഴും പിണറായി വിജയന്റെ പോലീസ് നിഷ്ക്രിയമാണ്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജയകൃഷ്ണന് മാസ്റ്ററെ ക്രൂരമായി കൊലപ്പെടുത്തിയത് ക്ലാസില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടായിരുന്നു. ചോര മുഖത്തു തെറിച്ചുവീണ വിദ്യാര്‍ത്ഥിക്ക് മനോനില വീണ്ടെടുക്കാന്‍ കൗണ്‍സലിങ് വരെ വേണ്ടിവന്നു. കണ്ണൂരില്‍ മനുഷ്യരില്ല-രാഷ്ട്രീയ പാര്ട്ടിക്കാര് മാത്രമേയുള്ളൂ എന്നത് പഴഞ്ചൊല്ലാണ്.
അവിടെ സിപിഎം കളിക്കുന്നത് ചോരകൊണ്ടാണ്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്ത്തകന് സി.കെ. രാമചന്ദ്രനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയിരുന്നു. രാത്രി 10 മണിയോടെ വീട്ടിലേയ്ക്ക് ബൈക്കില്‍ വരുകയായിരുന്ന ധനരാജ് കൊല്ലപ്പെടുകയുണ്ടായി. ഇതിന്റെ പിന്നാലെയാണ് പയ്യന്നൂര്‍ അന്നൂര്‍ പടിഞ്ഞാറെക്കരയില്‍ രാമചന്ദ്രനെ ഒരുസംഘം സിപിഎമ്മുകാര്‍ വീട്ടിലെത്തി വാതിലില്‍ മുട്ടിവിളിച്ചു തുറപ്പിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണൂരില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 1000 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. സിപിഎം നേതാക്കളായ പിണറായി-ജയരാജന്മാര് ഭരിക്കുന്ന കണ്ണൂരില്‍ ഇതര പാര്‍ട്ടിക്കാര്‍ക്ക് സ്വൈര്യജീവിതം സാധ്യമല്ല.
സിപിഎം തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം സിപിഎമ്മും മുസ്ലിംലീഗും തമ്മിലും ഏറ്റുമുട്ടലുണ്ടായി. ബോംബുകള്‍വരെ ഉപയോഗിച്ചു.
കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാനദിനം ആചരിക്കുന്ന വേളയിലാണ് ആര്‍എസ്എസ് ജില്ലാ നേതാവ് മനോജ് കൊല്ലപ്പെട്ടത്. പാനൂര്‍, കൂത്തുപറമ്പ് മുതലായ സ്ഥലങ്ങളിലും ആക്രമണങ്ങളുണ്ടായി. പതിനൊന്ന് വീടുകള്‍ ആക്രമിക്കപ്പെട്ടു. ചാന്നൂരില്തന്നെ 60 ആക്രമണ കേസുകളാണുണ്ടായത്. എല്ലാവര്‍ഷവും ഈ സമയത്ത് സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുക പതിവാണ്. ഇക്കൊല്ലം അത് വര്‍ധിച്ചത് സിപിഎം അംഗങ്ങള്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതിനാലാണ്.
സിപിഎമ്മിന്റെ ബോംബാക്രമണം കണ്ണൂര്‍-പയ്യന്നൂര്‍ പ്രദേശത്ത് സാധാരണമാണ്. കണ്ണൂരില്‍ വര്‍ഷങ്ങളായി സിപിഎമ്മിന് പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. ഇന്ന് കണ്ണൂര്‍ കുരുതിക്കളമാകുന്നത് തടയാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറല്ല. ”കൊലക്കത്തി താഴെ വയ്ക്കണം” എന്ന ആഹ്വാനം അവഗണിക്കപ്പെടുന്നു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ തന്നെ 40 കേസുകളുണ്ട്. പക്ഷെ പ്രതികള്‍ ആരാണെന്ന് വെളിച്ചത്തുവരില്ല. അതുകൊണ്ടുതന്നെ കൊലപാതകം, ഏറ്റുമുട്ടല്‍, ബോംബാക്രമണം എന്നിവ തുടരുന്നു. പക്ഷെ ഈ അക്രമികളെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറാകുന്നില്ല. പരിഷ്കൃത നഗരമായ കണ്ണൂരില്‍ നടക്കുന്ന ഈ പ്രാകൃത കൊലപാതക രാഷ്ട്രീയത്തില്‍ രാജ്യം ലജ്ജിച്ച് തലകുനിക്കേണ്ടിവരുന്നു.
”കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന പ്രാകൃത സിദ്ധാന്തം നടപ്പാക്കുമ്പോള്‍ അമ്മയോ മക്കളോ, ഭാര്യയോ ഇല്ല. വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഭരിക്കുമ്പോള്‍ സിപിഎം അണികള്‍ കൂടുതല്‍ രക്തദാഹികളായി മാറുന്നു.
പ്രാകൃത തമ്മിലടിയല്ല, ആശയസംവാദമാണ് പ്രബുദ്ധ കേരളത്തില്‍നിന്നും പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ പക്വതയുള്ള സമീപനം സ്വീകരിക്കുകയും അക്രമ രാഷ്ട്രീയം ഉപേക്ഷിക്കുകയും വേണം. പയ്യന്നൂരില്‍ സിപിഎമ്മുകാര്‍ വ്യാപക അക്രമം അഴിച്ചുവിടുകയുണ്ടായി.
മുപ്പതോളം വീടുകള്‍ അടിച്ചു തകര്‍ക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ഭാരതീയ വിദ്യാനികേതന്റെ അന്നൂര്‍ ആര്‍ഷ വിദ്യാലയം തകര്‍ത്ത് സ്കൂളിലെ വിലപ്പെട്ട രേഖകളും കമ്പ്യൂട്ടറുകളും നശിപ്പിക്കുകയും ചെയ്തു. സിപിഎം ഭരണം കൈയാളുമ്പോള്‍ അണികള്‍ അഹങ്കാരത്തിന്റെ വക്താക്കളായി മാറി സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കി ജനങ്ങള്‍ക്ക് സമാധാന-സന്തുഷ്ട ജീവിതം അസാധ്യമാക്കുന്നത് ഇതാദ്യമല്ല. സിപിഎം കൊലക്കത്തി താഴെവച്ചാല്‍ മാത്രമേ കണ്ണൂരില്‍ സമാധാനം പുലരുകയുള്ളൂ എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.
കണ്ണൂരിന്റെ മണ്ണില്‍നിന്ന് അക്രമരാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കണ്ണൂര്‍ ജില്ലയുടെ സമാധാനം ഉറപ്പുവരുത്തേണ്ടത് ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയന്റെ ചുമതലയാണ്. പാര്‍ട്ടി താല്‍പ്പര്യം പരിഗണിച്ച് ഇക്കാര്യത്തില്‍ ബോധപൂര്‍വമായ വീഴ്ചവരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കും. സിപിഎം അക്രമികളെ ന്യായീകരിക്കുന്ന കാര്യത്തില്‍ മറ്റ് സിപിഎം നേതാക്കളെക്കാള്‍ ഒരുപടി മുന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയന്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഒരു ഭരണാധികാരിയില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത നടപടിയാണിത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും വീണ്ടുവിചാരം ഉണ്ടായേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: