കൊച്ചി: എറണാകുളം നെല്ലാട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ യൂണിവേഴ്സല്‍ ഇന്‍ഡസ്ട്രീസ് കമ്പനിയില്‍ പരിശോധന നടത്തി മലിനീകരണ നിയന്ത്രണം ഫലപ്രദമല്ലെന്ന് ബോധ്യമായാല്‍ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
മലിനീകരണ പ്രശ്നമാരോപിച്ച് നാട്ടുകാര്‍ സമരം ചെയ്യുന്നതിനെതിരെ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് പശ നിര്‍മ്മാതാക്കളായ യൂണിവേഴ്സല്‍ ഇന്‍ഡസ്ട്രീസ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം, ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.
ഈ ഹര്‍ജിയില്‍ കിന്‍ഫ്ര പാര്‍ക്കില്‍ പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നാലു ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള മാലിന്യ പഌന്റിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും പഌന്റിലെ മലിനജലം കിന്‍ഫ്ര അധികൃതര്‍ കാനയിലൂടെ പുറത്തേക്ക് ഒഴുക്കുന്നുവെന്നും കണ്ടെത്തിയിരുന്നു.
ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് യൂണിവേഴ്സല്‍ ഇന്‍ഡസ്ട്രീസ് കമ്പനിയുടെ പ്രവര്‍ത്തനം 15 ദിവസം വീതം ഇടവിട്ടു മൂന്നു മാസത്തേക്ക് പരിശോധിച്ച് നടപടിയെടുക്കാന്‍ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്. ഹര്‍ജിയിലെ എതിര് കക്ഷികളായ പ്രദേശവാസികള്‍ക്കു വേണ്ടി അഡ്വ. ടി.എ. ഉണ്ണികൃഷ്ണന്, അഡ്വ. അരുണ്‍ കുമാര്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: