തൃശൂര്‍: പാമോയില്‍ കേസില്‍ വിജിലന്‍സ് അന്വേഷണ സംഘം സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി മാര്‍ച്ച് മാസം 24ലേക്ക് മാറ്റിവച്ചു. ജഡ്ജി വി.ഭാസ്കരനാണ് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചത്. കേസില്‍ കക്ഷി ചേരുന്നതിന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഹര്‍ജി നല്‍കിയിരുന്നു.
കേസിന്റെ പുനരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും വി.എസ്. ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷിക്കുന്നതിന് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ കേസിലെ എല്ലാ പ്രതികളും രക്ഷപ്പെടുന്നതിന് കാരണമാകുമെന്നും വി.എസ് പറയുന്നു.
മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം അനുസരിച്ചായിരുന്നു പാമോയില്‍ ഇറക്കുമതി ചെയ്തതെന്നായിരുന്നു തുടരന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കേസിലെ ഒന്നാം പ്രതിയായിരുന്ന കെ.കരുണാകരന് കേസിന്റെ വിവിധ ഘട്ടങ്ങളില്‍ മൂന്നു പ്രാവശ്യം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സമയത്തൊന്നും ഇത് മന്ത്രിസഭാതീരുമാനയിരുന്നുവെന്ന് അദ്ദേഹം പറയുന്നില്ല. കൂടാതെ സുപ്രീംകോടതിയുടെ ഒരു വിധിയിലും ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും വി.എസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ബിജു മനോഹര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് അനുവദിക്കരുതെന്ന് വി.എസിന്റെ അഭിഭാഷകന് ഇതിനെ എതിര്‍ത്തു. പുനരന്വേഷണം വഴി കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. ഇതിനെ തുടര്‍ന്നാണ് കേസ് അടുത്ത മാസത്തേയ്ക്ക് നീട്ടാന്‍ തീരുമാനിച്ചത്.
കേസിലെ ഏഴ് പ്രതികളുടെയും അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. കേസിലെ അഞ്ചാം പ്രതി ജിജി തോംസണ്‍ നേരിട്ടാണ് കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: