ന്യൂദൽഹി: വൈദ്യുതക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ ഊർജ്ജപദ്ധതികൾ നടപ്പാക്കുന്നതിൽ കേരള സർക്കാരിന് താൽപ്പര്യമില്ലെന്ന് കേന്ദ്ര ഊർജ്ജമന്ത്രി പീയൂഷ് ഗോയൽ. സംസ്ഥാനം താൽപ്പര്യം കാണിച്ചില്ലെങ്കിൽ കായംകുളം താപവൈദ്യുത നിലയം അടച്ചുപൂട്ടേണ്ടി വരുമെന്നും മലയാളി മാധ്യമ പ്രവർത്തകരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിൽ പീയൂഷ് ഗോയൽ പറഞ്ഞു.
കായംകുളം താപവൈദ്യുത നിലയത്തിൽ നാഫ്തയ്ക്ക് പകരം പ്രകൃതിവാതകം ഇന്ധനമാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
കേരളത്തിലെ ഊർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് മുൻ സംസ്ഥാന സർക്കാരോ പുതിയ സർക്കാരോ ഊർജ്ജമന്ത്രാലയത്തെ സമീപിച്ചിട്ടില്ലെന്നും ഗോയൽ പറഞ്ഞു.
ചെലവേറിയ നാഫ്തയ്ക്കുപകരം പ്രകൃതിവാതകം ഇന്ധനമാക്കാതെ ഇരിക്കുന്നിടത്തോളം കാലം കായംകുളം താപവൈദ്യുത നിലയം കേരളത്തിന് ബാധ്യതയായി തുടരും. എന്നാൽ ഇന്ധനമായി പ്രകൃതിവാതകം ഉപയോഗിക്കുന്നതുവഴി ഉൽപ്പാദനച്ചിലവ് കുറയ്ക്കാൻ സാധിക്കും. കായംകുളത്തെ ഇന്ധനമാറ്റം അനിശ്ചിതമായി തുടരുകയാണ്.
ഇതിനുകാരണം സംസ്ഥാന സർക്കാരിന്റെ താൽപ്പര്യക്കുറവാണ്. എൻടിപിസി എന്നത് താപവൈദ്യുത നിലയത്തിന്റെ നടത്തിപ്പുകാർ മാത്രമാണ്. ഗുണഭോക്താക്കൾ എന്ന നിലയിൽ സംസ്ഥാന സർക്കാരാണ് ഊർജ്ജമാറ്റത്തിനുള്ള പദ്ധതി തയ്യാറാക്കി നൽകേണ്ടത്. എന്നാൽ അത്തരത്തിലുള്ള നിലപാട് കേരളത്തിന്റെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടില്ല, പീയൂഷോ ഗോയൽ പറഞ്ഞു.
എല്ലാത്തരം വൈദ്യുത പദ്ധതികളോടും കേന്ദ്രസർക്കാരിന് അനുകൂല നിലപാടാണുള്ളത്. രാഷ്ട്രീയ ഭേദമന്യേ എല്ലാ സംസ്ഥാന സർക്കാരുകളുടേയും ഊർജ്ജ പദ്ധതികളെയും കേന്ദ്രം പിന്തുണയ്ക്കും. എന്നാൽ അതിരപ്പള്ളി ജലവൈദ്യുത പദ്ധതി എല്ലാവരുടേയും പിന്തുണയോടെ നടപ്പാക്കേണ്ടതാണ്.
ജനാഭിപ്രായം തേടിയ ശേഷമാകണം ഇത്തരം പദ്ധതികൾ നടപ്പാക്കേണ്ടത്. അഭിപ്രായ സമന്വയമുണ്ടാക്കേണ്ട ചുമതല സംസ്ഥാന സർക്കാരിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ വലിയ എതിർപ്പുണ്ടെന്ന് മാധ്യമ പ്രവർത്തകർ കേന്ദ്രമന്ത്രിയെ അറിയിച്ചു.
ആദ്യമായി ദക്ഷിണഭാരതത്തിന് ഊർജ്ജക്ഷാമമില്ലാത്ത സമയമാണ് ഇത്. ദക്ഷിണസംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി അധികമാണ്. കേന്ദ്രപൂളിൽ നിന്നും യൂണിറ്റിന് 2.20 രൂപയ്ക്കാണ് വൈദ്യുതി നൽകുന്നത്. തെക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രസരണശേഷിയിൽ 21 ശതമാനം വർദ്ധനവ് രണ്ടുവർഷം കൊണ്ടു കൊണ്ടുവന്നിട്ടുണ്ട്.
വിതരണം ചെയ്തിരുന്ന 3450 മെഗാവാട്ടിൽ നിന്നും രണ്ടുവർഷം കൊണ്ട് 71 ശമതാനം വർദ്ധനവാണ് കൊണ്ടുവന്നത്. 2018ആകുമ്പോഴേക്കും തെക്കൻ സംസ്ഥാനങ്ങളിലേക്ക് പതിനായിരം മെഗാവാട്ട് വൈദ്യുതി എത്തിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കും. 2020 ആകുമ്പോഴേക്കും ഇത് 18,000 മെഗാവാട്ടായി ഉയരും. പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള വൈദ്യുതോൽപ്പാദനം 24,000 മെഗാവാട്ടായി ഉയർന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
2014ൽ വെറും 2-3 ദിവസത്തെ കൽക്കരി മാത്രമായിരുന്നു വൈദ്യുതോൽപ്പാദന കേന്ദ്രങ്ങളിൽ അവശേഷിച്ചിരുന്നെങ്കിൽ ഇന്നത് 51 ദിവസത്തെ കൽക്കരി ശേഖരമായി മാറിയിട്ടുണ്ട്. 2019ഓടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും വൈദ്യുതീകരണം പൂർത്തിയാക്കുമെന്നും പീയൂഷ് ഗോയൽ പറഞ്ഞു.
മറ്റെല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും ഊർജ്ജമേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി നിരന്തരം ബന്ധപ്പെടുമ്പോൾ കേരളം മാത്രമാണ് കാലതാമസം വരുത്തുന്നത്. ഊർജ്ജസംബന്ധമായ വിഷയങ്ങളിൽ കേരളത്തിലെ പുതിയ സർക്കാരുംതാൽ്പ്പര്യം കാണിക്കുന്നില്ല. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യ എന്നിവർ മാത്രമാണ് ഇക്കാര്യത്തിൽ കേന്ദ്രവുമായി ഏറ്റവുമധികം സഹകരിക്കുന്നതെന്നും പീയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: