തിരുവനന്തപുരം: ബാര്‍ക്കോഴകേസില്‍ കെ.എം.മാണിയെ കുറ്റ വിമുക്തനാക്കാനുള്ള നീക്കമാണ് പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ വിജിലന്‍സ് മേധാവിയെ കൊണ്ടുവരുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വിജിലന്‍സ് മേധാവി വെറും കടലാസ് പുലി ആണെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളില്‍ നിന്നും വ്യക്തമാകുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി വിരുദ്ധ നിലപാടുകള്‍ ഇതിനകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.
അഴിമതിക്കെതിരായ പിണറായിയുടെ നിലപാട് വെറും വാചക കസര്‍ത്ത് മാത്രമായി ചുരുങ്ങിയെന്നും വി. മുരളീധരന് പറഞ്ഞു.
ഐസ്ക്രീം കേസില്‍പ്പെട്ട പെണ്‍വാണിഭക്കാരെ കൂച്ച് വിലങ്ങിട്ട് നടത്തുമെന്നാണ് വി.എസ്. അച്യുതാനന്ദന് പറഞ്ഞിരുന്നത്. എന്നാല്‍ സുപ്രീം കോടതി ഐസ്ക്രീം കേസിനെതിരെ നിലപാട് എടുത്തപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചു കണ്ടില്ല. വിഎസിനെ കൂച്ച് വിലങ്ങിട്ട് പാര്‍ട്ടി നിറുത്തിയിരിക്കുകയാണ്. അദ്ദേഹത്തെ സ്വതന്ത്രമാക്കാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തയ്യാറാകണം. പിണറായി, പാല, പാണക്കാട് എന്ന ‘പി ത്രീ’ കോക്കസാണ് കേരളത്തില്‍ ഭരണം നടത്തുന്നതെന്നും മുരളീധരന് പറഞ്ഞു.
സര്‍ക്കാര്‍ വാദിയായ ലോട്ടറിക്കേസിലും കശുവണ്ടി വികസന കോര്പ്പറേഷന് കേസിലും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് അഡ്വ. എം.കെ.ദാമോധരന് പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇതിലൂടെ എല്ലാം ശരിയാക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രിയും സംഘവും അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്ന നിലപാടിലേക്ക് മാറിയെന്ന് മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: