തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി അധികാര വികേന്ദ്രീകരണത്തിന്മേലുള്ള കൈകടത്തലാകരുതെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാര്‍ മുമ്പ് ആവിഷ്കരിച്ച പല പദ്ധതികളും പിന്നീട് പാര്‍ട്ടിയുടെ സ്വകാര്യ സ്വത്തു പോലെയായി. കുടുംബശ്രീ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. കിഫ്ബിക്കും ആ ഗതി ഉണ്ടാകുമോ എന്ന ആശങ്കയുണ്ടെന്നും അങ്ങനെ സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജഗോപാല്‍.
കേരളം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി കുറ്റം പറഞ്ഞ് സമയം കളയുന്നു. യഥാര്‍ത്ഥ സ്ഥിതി വിലയിരുത്തി മുന്നോട്ടു പോകുകയാണ് വേണ്ടത്. സംസ്ഥാനത്ത് കൃഷി തകര്‍ന്നു. പരമ്പരാഗത വ്യവസായങ്ങളുടെ അവസ്ഥയും ഭിന്നമല്ല.
പുതിയ വ്യവസായങ്ങളോ നിക്ഷേപമോ വരുന്നുമില്ല. കടം വാങ്ങി ദൈനംദിന ചെലവുകള്‍ നടത്തുകയാണ്. ഈ പതിവ് അവസാനിപ്പിക്കണം. വികസനപദ്ധതികള്‍ക്ക് ചെലവഴിക്കേണ്ട പണം അതിനായി തന്നെ വിനിയോഗിക്കണം. കേരളത്തിന് എല്ലാ സഹായവും നല്കാന് തയ്യാറാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളയരുതെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
വികസനക്കാര്യത്തില്‍ സ്വദേശി പ്രസ്ഥാനങ്ങളുടെ മാര്‍ഗവും നവോത്ഥാന നായകര്‍ ചൂണ്ടിക്കാണിച്ച മൂല്യങ്ങളും പിന്തുടരണം. എന്നാല്‍ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖരെ ബജറ്റ് വിസ്മരിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. മാറിമാറി കേരളം ഭരിച്ച സര്‍ക്കാരുകള്‍ കുഞ്ചന്‍ നമ്പ്യാരെ വിസ്മരിച്ചു. അദ്ദേഹത്തിന് ഉചിതമായ സ്മാരകം പോലുമില്ല. കൊച്ചിയില്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട കാര്യം സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: