തിരുവനന്തപുരം: സിപിഎം എംഎല്‍എ എം. സ്വരാജിന്റെ കഴിഞ്ഞദിവസത്തെ പരാമര്‍ശം ഇന്നലെ സഭയില്‍ ബഹളത്തിന് കാരണമായി.
ബൈബിളിലെ മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചായിരുന്നു സ്വരാജ് ബജറ്റ് ചര്‍ച്ചയില്‍ പ്രസംഗിച്ചത്. ബൈബിള്‍ വാക്യം ഉദ്ധരിക്കാതെ ഇന്ന ഭാഗം പ്രതിപക്ഷം വായിക്കണമെന്നു പറഞ്ഞായിരുന്നു സ്വരാജിന്റെ പ്രസംഗം. ഇന്നലത്തെ പത്രങ്ങളിലെല്ലാം ഈ വാക്യം വിസ്തരിച്ച് വന്നതോടെയാണ് പ്രതിപക്ഷത്തു നിന്ന് വി.ഡി. സതീശന് ബജറ്റ് ചര്‍ച്ചയ്ക്ക് മുമ്പായി ക്രമപ്രശ്നമായി വിഷയം ഉന്നയിച്ചത്.
സ്വരാജ് ബൈബിള്‍ വാക്യം ഉദ്ധരിച്ച് പ്രതിപക്ഷത്തെ അപമാനിച്ചെന്ന് സതീശന് പറഞ്ഞു. പ്രതിപക്ഷത്തെ നായ്ക്കളോടും പന്നികളോടും ഉപമിച്ച് അവഹേളിക്കുകയായിരുന്നെന്നും സതീശന് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷം അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാതെ സഭയില്‍ സഹകരിക്കുകയാണെന്നും എന്നാല്‍ സ്പീക്കറില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുന്‍വിധിയോടെയാണ് സ്പീക്കര്‍ പെരുമാറുന്നത്. സ്പീക്കര്‍ കുറേക്കൂടി ക്ഷമ കാണിക്കണം. ട്രഷറി ബെഞ്ചിന്റെ ആളല്ലെന്ന കാര്യം സ്പീക്കര്‍ ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ചെയറിന് ബൈബിള്‍ കാണാപ്പാഠമല്ലെന്നും സ്വരാജിന്റെ പരാമര്‍ശം സഭാ രേഖകളിലില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. ബൈബിള്‍ പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ റൂളിംഗ് നല്‍കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി. പക്ഷേ ഇതില്‍ തൃപ്തരാകാതെ മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുണ്ടാക്കി. മത്തായിയെക്കുറിച്ചോ മത്തായിയുടെ സുവിശേഷത്തെക്കുറിച്ചോ തനിക്ക് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രതിപക്ഷത്തെ അപമാനിക്കുന്നതൊന്നും സര്‍ക്കാര്‍ ചെയ്യില്ല. സ്വരാജിന്റെ പരമാര്‍ശം പരിശോധിച്ച് സ്പീക്കര്‍ റൂളിംഗ് നല്‍കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: