തിരുവനന്തപുരം: പയ്യന്നൂരില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന കൊലപാതകങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. പയ്യന്നൂരില്‍ സിപിഎം നേതൃത്വം നല്കുന്ന ഗുണ്ടാസംഘം അഴിഞ്ഞാടുകയാണ്. കൊലപാതകങ്ങളെ വെറും രാഷ്ട്രീയ കൊലപാതകമെന്ന് പറഞ്ഞ് ന്യായീകരിക്കുന്ന രീതിയാണ് മുഖ്യമന്ത്രി പിണറായിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
സിപിഎം പാര്‍ട്ടി നേതാവ് നടത്തുന്ന തരം താണ രാഷ്ട്രീയ പ്രസംഗം പോലുള്ള മറുപടിയാണ് നിയമസഭയില്‍ മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മുഖ്യമന്ത്രിയുടെ നിലവാരത്തിലേക്ക് പിണറായി ഉയര്‍ന്നിട്ടില്ലെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. കൊല്ലപ്പെട്ട സിപിഎം നേതാവ് ക്വാറി, സാമ്പത്തിക കേസുകളില്‍ ഉള്‍പ്പെട്ട വിവാദ വ്യക്തിയാണ്.
അത്തരമൊരാള്‍ കൊല്ലപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ബിജെപിയുടെ ചുമലില്‍ കെട്ടിവെക്കുന്നത് ഗൂഢാലോചനയാണ്. സിപിഎം നേതാവ് കൊല്ലപ്പെട്ട് ഒന്നര മണിക്കൂറിനകം അര്‍ദ്ധരാത്രിയില്‍ തന്നെ ബിഎംഎസ് നേതാവിനെ പകരം കൊലപ്പടുത്തിയത് സിപിഎമ്മിന് സ്വന്തമായി ഗുണ്ടാസംഘം ഉള്ളതിനാലാണ്. ഇക്കാര്യങ്ങള്‍ തെളിയാന്‍ ഉന്നതതല അന്വേഷണം വേണം. ഇത് തടയാനാണ് മുഖ്യമന്ത്രി സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രസ്താവന നടത്തിയതെന്നും മുരളീധരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പയ്യന്നൂര്‍ സംഭവത്തിന് ശേഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ നവമാധ്യമങ്ങളില്‍ കൂടി വധ ഭീഷണി ഉണ്ടായതിനെ ഗൗരവമായി കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭീഷണികളെല്ലാം സിപിഎം അനുകൂല ഫെയ്സ്ബുക്ക് പേജുകളില്‍ നിന്നാണ്. സംഭവത്തെപ്പറ്റി ബിജെപി പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: