ന്യൂദല്‍ഹി: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ തെക്കന്‍ സുഡാനില്‍ കുടുങ്ങിയ ഭാരതീയരെ രക്ഷിക്കാന്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം നടപടികള്‍ ആരംഭിച്ചു. വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ. സിങിന്റെ മേല്‍നോട്ടത്തില്‍ ‘ഓപ്പറേഷന് സങ്കടമോചന്‍’ ആരംഭിച്ചതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര് യുദ്ധവിമാനങ്ങളാണ് സുഡാന് രക്ഷാ ദൗത്യത്തിന് നിയോഗിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ സഹമന്ത്രിമാരായ വി.കെ. സിങ്, എം.ജെ. അക്ബര്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടിയന്തര യോഗത്തില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. തെക്കന്‍ സുഡാനിലെ ജുബായിലാണ് ഭാരത പൗരന്മാര് കുടുങ്ങിയത്.
സുഡാന് സര്‍ക്കാരിനെതിരെ വിമതര്‍ ശക്തമായ ആക്രമണം ആരംഭിച്ചതോടെയാണ് ജുബായില്‍ സ്ഥിതിഗതികള്‍ രൂക്ഷമായത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കിയാകും തിരികെ എത്തിക്കല്‍ പദ്ധതി നടപ്പാക്കുക. യുദ്ധ വിമാനമായതിനാല്‍ ഒരാള്‍ക്ക് അഞ്ചു കിലോ ലഗേജ് മാത്രമേ കൊണ്ടുവരാനാകൂ.
ഭാരതമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പൗരന്മാരെ തിരികെ കൊണ്ടുപോകാനായി അടുത്ത 36 മണിക്കൂര്‍ നേരം സുഡാന് വ്യോമമേഖല തുറന്നു കൊടുക്കും. തെക്കന്‍ സുഡാന്റെ തലസ്ഥാനമായ ജുബായില്‍ 450 ഭാരതീയര്‍ കുടുങ്ങിയിട്ടുണ്ട്. 150 പേര് സമീപനഗരങ്ങളിലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: