കൊച്ചി: ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നഗരങ്ങളിലേക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന് സര്‍ക്കാരിനോട് മോട്ടോര്‍ വാഹനവകുപ്പിന്റെ ശുപാര്‍ശ. സമീപ പ്രദേശങ്ങളില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ നഗരങ്ങളിലേക്കു അനധികൃതമായി കടന്ന് സര്‍വീസ് നടത്തുന്നതു തടയണമെന്ന നഗരങ്ങളിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ആവശ്യം പരിഗണിച്ചാണ് ഇത്തരം നിര്‍ദ്ദേശമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ. തച്ചങ്കരി അറിയിച്ചു.
ഇത്തരം ഓട്ടോകള്‍ നഗരത്തിലെത്തുമ്പോള്‍ നഗരങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാര്‍ എതിര്‍ക്കുന്നത് പലപ്പോഴും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നതായും സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ ഉണ്ട്. അതോടൊപ്പം മലിനീകരണ പ്രശ്നവും ഉയര്‍ത്തുന്നുണ്ട്. നിലവിലുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ ഘട്ടം ഘട്ടമായി എല്‍പിജി, സിഎന്‍ജി തലത്തിലേക്ക് മാറ്റുന്നതിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊച്ചി ഉള്‍പ്പെടെ മൂന്നു കോര്‍പ്പറേഷനുകളില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇവിടങ്ങളില്‍ സിറ്റി പെര്‍മിറ്റ് കഴിഞ്ഞ 21 വര്‍ഷമായി വര്‍ദ്ധിപ്പിച്ചിട്ടില്ല. കൊച്ചിയില്‍ ഇപ്പോള്‍ പ്രീപെയ്ഡ് കൗണ്ടറുകളിലേത് ഉള്‍പ്പെടെ 4500 ഓട്ടോറിക്ഷകള്‍ക്കു മാത്രമാണ് പെര്‍മിറ്റുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: