ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ വിമത ശല്യത്തെ തുടര്‍ന്ന് ഭരണപ്രതിസന്ധിയുണ്ടായതോടെ പിരിച്ചുവിടപ്പെട്ട അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ സുപ്രീംകോടതി പുനസ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണ്ണറുടെ നടപടി നിയമവിരുദ്ധമെന്ന് പറഞ്ഞ കോടതി കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാമെന്നും വ്യക്തമാക്കി.
അറുപതംഗ നിയമസഭയില്‍ 47 പേരുടെ പിന്തുണയുണ്ടായിരുന്ന അരുണാചല്‍ മുഖ്യമന്ത്രി നബാം തുക്കി സര്‍ക്കാരിനെതിരെ 21 കോണ്‍ഗ്രസ് എംഎല്‍എമാരാണ് വിമതരായി രംഗത്തെത്തിയത്. വിമതരില്‍ 14പേരെ കോണ്‍ഗ്രസ് നേതാവായ സ്പീക്കര്‍ അയോഗ്യരാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സ്പീക്കറുടെ നടപടി കണക്കിലെടുക്കാതെ ഗവര്‍ണ്ണര്‍ നേരിട്ട് നിയമസഭാസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു.
ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ട് ജനുവരി 26മുതല്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നു അരുണാചല്‍ പ്രദേശ്. സര്‍ക്കാര്‍ പിരിച്ചു വിട്ടതിനെതിരെ മുഖ്യമന്ത്രി നബാം തുക്കിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2015 ഡിസംബര്‍ 15ലെ സ്ഥിതി പുനസ്ഥാപിക്കണമെന്നും ഗവര്‍ണ്ണറുടെ നടപടികളെല്ലാം അസാധുവാക്കിയെന്നും സുപ്രീംകോടതി ഇന്നലെ വിധിച്ചു.
കോണ്‍ഗ്രസിലെ വിമത പ്രശ്നങ്ങള്‍ മൂലം വിവിധ സംസ്ഥാനങ്ങളിലെ ഭരണം പ്രതിസന്ധിയിലാകുന്നതിന് ബിജെപിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ബിജെപി പ്രസ്താവിച്ചു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായി 356-ാം വകുപ്പ് ഉപയോഗിച്ച് ഏറ്റവുമധികം സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന കാര്യം രാഹുല്‍ഗാന്ധി മറക്കരുതെന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: