ചക്കരക്കല്‍: ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മറ്റി ഓഫീസ് സിപിഎം ക്രിമനല്‍ സംഘം അടിച്ച് തകര്‍ത്തു. തലവിലെ ബിജെപി ചെമ്പിലോട് പഞ്ചായത്ത് കാര്യാലയമാണ് ഇന്നലെ പുലര്‍ച്ചെ തകര്‍ക്കപ്പെട്ടത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന വായനശാലയും തകര്‍ക്കപ്പെട്ടു. ബിജെപി ഓഫീസിന്റെ ജനലുകളും വാതിലും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. വായനശാലയുടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന സിപിഎമ്മുകാര്‍ മേശ, കസേര, ടി.വി, മുതലായവ അടിച്ചുതകര്‍ത്തു.
ആയിരക്കണക്കിന് പുസ്തകങ്ങളും ഉപയോഗ ശൂന്യമാക്കി. ദീര്‍ഘകാലമായി പ്രവര്‍ത്തിച്ച് വരുന്ന വായനശാലക്ക് പ്രദേശത്തുകാര്‍ സംഭാവന ചെയ്ത അമൂല്യ ഗ്രന്ഥങ്ങളും പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടു. നേരത്തെയും നിരവധി തവണ വായനശാലക്ക് നേരെ സിപിഎം അക്രമം നടന്നിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് തലവില്‍ പ്രദേശത്ത് ഹര്‍ത്താലാചരിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടന്നു. ചക്കരക്കല്‍ പോലീസില്‍ പരാതി നല്കി.
പ്രദേശത്ത് ശാശ്വതസമാധാനം നിലനിര്‍ത്തുന്നതിന് കഴിഞ്ഞ ദിവസം ചക്കരക്കല്‍ സിഐയുടെ സാന്നിധ്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വിളിച്ച് ചേര്‍ത്ത് സമാധാന യോഗം ചേര്‍ന്നിരുന്നു.
സമാധാനം നിലനിര്‍ത്തുന്നതിന് എന്ത് സഹായവും നല്‍കാമെന്ന് വിവിധ സംഘടനാ നേതാക്കള്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഉറപ്പ് നല്കിയ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിയാണ് ഇന്നലെ സിപിഎമ്മുകാരുടെ നേതൃത്വത്തില്‍ ബിജെപി ഓഫീസ് അക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം കാപ്പാട് സിപിഎം സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും അക്രമികളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രിയില്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷന് നേരെ ബോംബാക്രമണം നടക്കുകയും ചെയ്തു. എന്നാല്‍ സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ തുടര്‍ച്ചയായി അക്രമം നടത്തിയിട്ടും പിണറായിയുടെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് പ്രദേശത്ത് ശക്തമായ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: