മട്ടന്നൂര്‍: അക്രമസാധ്യത കണക്കിലെടുത്ത് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് സേനാംഗംങ്ങള്‍ മട്ടന്നൂര്‍ മേഖലയില്‍ പട്രോളിങ്ങ് നടത്തി. ചാവശ്ശേരി, വട്ടക്കയം, മോച്ചേരി, ഉളിയില്‍, നടുവനാട്, പടിക്കച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ മുതല്‍ പട്രോളിങ്ങ് നടത്തിയത്. 60 പേര് ഉള്‍പ്പെടുന്ന സംഘം രാവിലെ 10 മണിക്ക് മട്ടന്നൂരിലെത്തി മാലൂര്‍ സിഐ ഷാജു ജോസിന് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് പട്രോളിങ്ങ് ആരംഭിച്ചത്. പയ്യന്നൂര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷയും പട്രോളിങ്ങും കാര്യക്ഷമമാക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസിന് പുറമേ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെക്കൂടി ജില്ലയില്‍ വിന്യസിച്ചത്. അക്രമസാധ്യത കണക്കിലെടുത്ത് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കാനും മുന്‍കാലങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരെയും ശിക്ഷിക്കപ്പെട്ടവരെയും പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: