ന്യൂയോര്‍ക്ക്: ഭീകരവാദത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനെ ലോകത്തിനു മുന്പില് തുറന്നുകാട്ടി ഭാരതം.
ഐക്യരാഷ്ട്ര സഭയില്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയ്ക്കിടെയാണ് പാക്കിസ്ഥാന് സ്വീകരിക്കുന്ന ഭീകരവാദ നിലപാടുകള്‍ എണ്ണിപ്പറഞ്ഞ് ഭാരത സ്ഥാനപതി സയദ് അക്ബറുദ്ദീന്‍ അവരുടെ പൊള്ളത്തരം തുറന്നുകാട്ടിയത്. ഭീകരവാദം പാക്കിസ്ഥാന്റെ ദേശീയ നയമാണെന്ന് അദ്ദേഹം ലോകത്തോട് പറഞ്ഞു. മനുഷ്യാവകാശത്തിന്റെ മൂടുപടമണിഞ്ഞ് അവര്‍ ഭീകരവാദത്തെയും ഭീകരരെയും പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് പിന്തുണയുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയുടെ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാലി കശ്മീരില്‍ കൊല്ലപ്പെട്ടതിനെ കഴിഞ്ഞ ദിവസം യുഎന്നില്‍ പാക് സ്ഥാനപതി മലീഹ ലോധി വിമര്‍ശിച്ചിരുന്നു. ബുര്‍ഹാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും കശ്മീരി നേതാവുമെന്നായിരുന്നു അവരുടെ വാദം. ഇതോടെയാണ് പാക്കിസ്ഥാനെതിരെ ഭാരതം നിലപാട് കടുപ്പിച്ചത്.
യുഎന്‍ വേദി ദുരുപയോഗപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമം ഖേദകരമെന്നു പറഞ്ഞാണ് അക്ബറുദ്ദീന്‍ അയല്‍ക്കാര്‍ക്കെതിരെയുള്ള കടന്നാക്രമണത്തിന് തുടക്കമിട്ടത്. ”ഈ ശ്രമമുണ്ടായത് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നാണ്. മറ്റുള്ളവരുടെ സ്ഥലം കൈയേറാന്‍ ശ്രമിക്കുന്ന, ഭീകരവാദം ദേശീയ നയമായി പ്രഖ്യാപിച്ച, ഭീകരരുടെ ലക്ഷ്യങ്ങളെ അഭിനന്ദിക്കുന്ന, യുഎന്‍ ലിസ്റ്റില്‍ പോലുമുള്ള ഭീകരരെ ഒളിപ്പിച്ച, മനുഷ്യാവകാശത്തിന്റെയും സ്വയം പ്രതിരോധത്തിന്റെയുമെല്ലാം മുഖംമൂടിയണിഞ്ഞ് ഛിദ്രശക്തികളെ പിന്തുണയ്ക്കുന്ന രാജ്യമായ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നാണ്”- അക്ബറുദ്ദീന്‍ പറഞ്ഞു.
യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗത്വത്തിനു ശ്രമിക്കുന്ന പാക്കിസ്ഥാന് മറ്റു രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള പശ്ചാത്തലമില്ലെന്നും ഭാരത സ്ഥാനപതി പറഞ്ഞു. രാജ്യാന്തര സമൂഹം ഇത്തരം ചെയ്തികള്‍ കാണുന്നു. വിദേഷ്വം വളര്‍ത്തുന്ന പാക് ശബ്ദത്തിന് യുഎന്നിലും മറ്റ് ഏജന്‍സികളിലും പ്രതിധ്വനിയുണ്ടാക്കാനാകുമെന്ന് കരുതുന്നില്ല.
നിയമ വ്യവസ്ഥ, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയവയോടുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയും അക്ബറുദ്ദീന്‍ ആവര്‍ത്തിച്ചു. ചര്‍ച്ചകളിലൂടെയും പരസ്പര സഹകരണത്തിലൂടെയും മനുഷ്യാവകാശങ്ങള്‍ ഭാരതം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: