കൊല്ലം: ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും പെരുമണ്‍-പേഴുംതുരുത്ത് പാലം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കടമ്പകളേറെ. 2010ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന് പെരുമണ്‍-പേഴുംതുരുത്ത് പാലത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചിരുന്നുവെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനം നടന്നില്ല. പാലത്തിന്റെ ശിലാസ്ഥാപനശേഷം ആറുവര്‍ഷം പിന്നിടുമ്പോഴും അലൈന്മെന്റില് ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ പിഡബ്ല്യുഡി അധികൃതര്‍ക്ക് സാധിച്ചിട്ടില്ലയെന്നത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കാലതാമസം കൂട്ടും.
പാലത്തിന്റെ ശിലാസ്ഥാപനം നടന്ന പെരുമണ്ഭാഗത്താണ് തര്‍ക്കം നിലനില്‍ക്കുന്നത്. ചിലര്‍ക്ക് വേണ്ടി അനുബന്ധറോഡിന്റെ അലൈന്മെന്റില് മാറ്റം വരുത്തിയെന്നും റോഡിന്റെ നിര്‍ദ്ദിഷ്ട ദിശ ശരിയല്ലെന്നും ആരോപിച്ച് ചില ഭൂഉടമകള്‍ രംഗത്ത് എത്തിയതാണ് തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. കൂടാതെ നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്‍ട്രോത്തൂരുത്ത് ഭാഗത്ത് ഒരു വീട് ഭാഗികമായും മറ്റൊരു വീട് പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരും. അങ്ങനെയെങ്കില്‍ പുതിയ പൊന്നുംവില നിയമപ്രകാരം ഇവര്‍ക്ക് പുനരധിവാസ പാക്കേജും പ്രഖ്യാപിക്കേണ്ടിവരും. കൂടാതെ അഷ്ടമുടിക്കായലിന് കുറുകെ കടന്നുപോകുന്ന പാലത്തിന്റെ നിര്‍മ്മാണത്തിന് പരിസ്ഥിതി ആഘാതപഠനവും ആവശ്യമാണ്.
പനയം പഞ്ചായത്താവട്ടെ അനുമതികൂടാതെ നിര്‍ദ്ദിഷ്ട അലൈന്മെന്റില് പെരുമണ്‍ ദുരന്തസ്മാരകം നിര്‍മ്മിച്ചതും നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു. പൊന്നുംവില നിയമപ്രകാരം ഈ സ്മാരകമുള്പ്പെട്ട സ്ഥലം ഏറ്റെടുക്കാന്‍ ഇനി സര്‍ക്കാര്‍ ഉത്തരവ് വേണം. രണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സ്മാരകം ഫലത്തില്‍ പൊളിക്കേണ്ടി വരും. ദീര്‍ഘവീക്ഷണമില്ലാതെയാണ് ദുരന്തസ്മാരകം നിര്‍മ്മിച്ചതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. 2010ല്‍ പാലത്തിന്റെ ശിലാസ്ഥാപനം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് പിഡബ്ല്യൂഡി കരാര്‍ നല്‍കിയിരുന്നു. നിലവിലുള്ള അലൈന്മെന്റ് കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്. തര്‍ക്കം ഉന്നയിച്ച ഭൂമിയില്‍ കല്ലുകള്‍ സ്ഥാപിച്ചിട്ടില്ല.
അതിര്‍ത്തി കല്ലുകളെക്കുറിച്ചോ തര്‍ക്കങ്ങളെക്കുറിച്ചോ ഉള്ള ചോദ്യങ്ങള്‍ക്ക് പിഡബ്ല്യൂഡി അധികൃതര്‍ നിലവില്‍ കൈമലര്‍ത്തുകയാണ്. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാകട്ടെ ഈ ജോലി കൈയൊഴിഞ്ഞ മട്ടിലും. വി.എസ്.അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തെ ബജറ്റിലും നിര്‍മാണ പ്രവര്‍ത്തനത്തിന് തുക വകയിരുത്തിയിരുന്നു. അതേസമയം ഈ പാലം കൊണ്ട് യഥാര്‍ത്ഥ പ്രയോജനം ലഭ്യമാകണമെങ്കില്‍ കല്ലടയാറിന് കുറുകെ മണ്ട്രോത്തുരുത്ത്-പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണങ്കാട് പാലവും യാഥാര്‍ത്ഥ്യമാകണം. അതാവട്ടെ പിഡബ്ല്യൂഡിയുടെ മുന്നില്‍ എത്തിയിട്ടു പോലുമില്ല. പെരുമണ്‍-പേഴുംതുരുത്ത് പാലം വരുന്നതോടെ വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മണ്‍ട്രോത്തൂരുത്ത് ഗ്രാമത്തിന് ശാപമോക്ഷം ലഭിക്കും. കൂടാതെ ജില്ലയിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മണ്‍ട്രോത്തുരുത്തിനെ എത്തിക്കുവാനും ഇതിലൂടെ സാധിക്കും. കൊല്ലം- ശാസ്താംകോട്ട റോഡ് ദൂരം 15 കിലോമീറ്ററോളം കുറയുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: