കുറ്റിയാടി: കളിക്കൂട്ടുകാരുടെ അതിദാരുണമായ അന്ത്യം വിശ്വസിക്കാനാവാതെ ഒരു ഗ്രാമം. അവരുടെ ഭൗതികദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി നല്‍കാനെത്തിയത്. വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാറിടിച്ച് മരിച്ച വിദ്യാര്‍ത്ഥികളുടെ വിയോഗം നാടിന്റെ തേങ്ങലായി മാറി. ചൊവ്വാഴ്ച സ്കൂളില്‍ ജനറല്‍ പിടിഎ നടക്കുന്നതിനാല്‍ സ്കൂള്‍ നേരത്തെ വിട്ടതിനെ തുടര്‍ന്ന് മൊകേരിയിലെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. അയല്‍വാസികളും കളിക്കൂട്ടുകാരുമായ ആദില്‍ ആര്. ചന്ദ്രന് (10), അര്‍ച്ചിത് (12) എന്നീ കുട്ടികളെയാണ് നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് ദാരുണമാംവിധം മരിച്ചത്.
ഇന്നലെ കാലത്ത് കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പത്ത് മണിയോടെ രണ്ടുപേരും പഠിക്കുന്ന സ്കൂളില്‍ മൃതശരീരങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു. ആംബുലന്‍സുകള്‍ സ്കൂള്‍ മൈതാനിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ നാട് മുഴുവന്‍ ഒഴുകി എത്തിയിരുന്നു. ആയിരക്കണക്കിന് ജനങ്ങളും വിദ്യാര്‍ത്ഥികളുമാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തടിച്ചുകൂടിയത്. ഇന്നലെ കുന്നുമ്മല്‍ പഞ്ചായത്തിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഗ്രൗണ്ടില്‍ എത്തി. കലാസാംസ്കാരിക-രാഷ്ട്രീയരംഗത്തെ നിരവധി പേര് മൃതദേഹത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. വട്ടോളി സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം പന്ത്രണ്ട് മണിയോടെ അതാത് വീടുകളില്‍ എത്തിച്ച മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ, രാംദാസ് മണലേരി, കെ.കെ. ലതിക, പി. മോഹനന് മാസ്റ്റര്‍, വി.എം. ചന്ദ്രന്, പി. അമ്മദ് മാസ്റ്റര്‍, സത്യന് മൊകേരി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പോലീസ് ഓഫീസര്‍മാരായ ഡിവൈഎസ്പി ജയിസണ്‍ എബ്രഹാം, സി.ഐ അജേഷ്, എസ്.ഐ സായൂജ് കുമാര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: