മുക്കം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് മുസ്ലീം ലീഗ് തിരുവമ്പാടി, കൊടുവളളി നിയോജക മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ട നടപടിയുമായി ബന്ധപെട്ട് കോണ്‍ഗ്രസ് മുക്കം ബ്ലോക്ക് കമ്മറ്റിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ ലീഗ് നേതൃത്വം. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അതിനെ പ്രതിരോധിക്കാനോ ആരോപണങ്ങള്‍ക്ക് മറുപടി പറയാനോ ലീഗ് നേതൃത്വം ഇതു വരെ തയ്യാറായിട്ടില്ല. ഇതിനിടെ നിയോജക മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ട നടപടിക്കെതിരേ ലീഗിലെ പ്രാദേശികനേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. മണ്ഡലം കമ്മിറ്റി കളോടൊപ്പം നഗരസഭ, പഞ്ചായത്ത് കമ്മറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്.
ജില്ലയില്‍ ലീഗിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന രണ്ട് മണ്ഡലമായിരുന്നു തിരുവമ്പാടിയും കൊടുവള്ളിയും. സംഘടനയിലെ വിഭാഗീയത മൂലമാണ് രണ്ട് മണ്ഡലങ്ങളിലും ലീഗിന് കനത്ത തോല്‍വി നേരിടേണ്ടി വന്നതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകമാണ് രണ്ട് സിറ്റിലെയും തോല്‍വിക്ക് പ്രധാന കാരണമെന്നും വിലയിരുത്തലുണ്ട്. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഏകപക്ഷീയ നിലപാടും ചില നേതാക്കളുടെ ദുര്‍വാശിയും തോല്വിയ്ക്കി കാരണമെന്നും റി പ്പോട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. കൊടുവള്ളിയിലെ തോല്‍വിയാണ് പാര്‍ട്ടിയെ ഏറെ ഞെട്ടിച്ചത്. കഴിഞ്ഞ തവണ വി.എം. ഉമ്മര്‍ മാസ്റ്റര്‍ 17000 ത്തില്‍ പരം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഏറ്റവും വലിയ പരാജയ കാരണമെന്നാണ് ലീഗ് അണികള്‍ പറയുന്നത്. തോല്‍വിയേക്കാളേറെ ലീഗ് വിമതനായ കാരാട്ട് റസാഖ് ഇടത് പിന്തുണയോടെ വിജയിച്ചതും ലീഗിന്റെ ഉറക്കം കെടുത്തുന്നുണ്ട്. ശക്തമായ സ്വാധീനമുളള കൊടുവളളി നഗരസഭ, കിഴക്കോത്ത്, താമരശേരി, കട്ടിപ്പാറ പഞ്ചായത്തുകളില്‍ വലിയ വോട്ട് ചോര്‍ച്ചയാണ് ലീഗിനുണ്ടായത്. സ്ഥാനാര്‍ത്ഥിയായിരുന്ന ജില്ലാ സെക്രട്ടറിയായ എം.എ. റസാഖ് മാസ്റ്ററോട് ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ചും മറ്റുമായി കോണ്‍ഗ്രസിനു മറുപടിനല്കാന് കഴിയാത്തരീതിയില്‍ ദുര്‍ബലമായികൊണ്ടിരിക്കുകയാണ് ലീഗ് നേതൃത്വമെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: