കോഴിക്കോട്: സംസ്ഥാ ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. ശ്രീധര്‍ നായര്‍ക്കെതിരെ കോടതി കേസെടുത്തു. അഞ്ചു കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന പരാതി കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഫയലില്‍ സ്വീകരിച്ച് വിചാരണ തുടങ്ങിയത്. 2005ല്‍ നിലമ്പൂരില്‍ ഏഴു പേര് ഡയറക്ടര്‍മാരായി ആരംഭിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിനായി വാങ്ങിയ ആറ് ഏക്കല്‍ സ്ഥലം കള്ള രേഖയുണ്ടാക്കി കെ.എഫ്.സിയില്‍ അഞ്ച് കോടി രൂപക്ക് പണയപ്പെടുത്തിയതായാണ് പരാതി.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്റെ ആസ്തി ജപ്തി ചെയ്യാന്‍ വില്ലേജ് ഓഫീസില്‍ നോട്ടീസ് പതിച്ചതോടെയാണ് മറ്റു ഡയറക്ടര്‍മാര്‍ സംഭവം അറിയുന്നത്. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷരീഫും ഡയറക്ടര്‍ അഡ്വ. ശ്രീധരന് നായരും വ്യാജ രേഖ ചമച്ച് കെ.എഫ്.സി കോഴിക്കോട് ബ്രാഞ്ചില്‍ നിന്ന് ഷിഹാബുദ്ദീന് എന്നയാള്‍ക്ക് ഫ്ളാറ്റ് നിര്‍മ്മാണത്തിന് വായ്പ എടുക്കാന്‍ സ്ഥാപനത്തിന്റെ പേരിലുള്ള സ്ഥലം ഈടു നല്‍കുകയായിരുന്നു.
തിരിച്ചടവ് മുടങ്ങിയതോടെ 2010 ഫെബ്രുവരിയില്‍ ജപ്തി ചെയ്യാന്‍ ഉത്തരവായി. സ്ഥാപനം തുടങ്ങാനാവില്ലെന്ന് കണ്ട് അഞ്ചു കോടി രൂപക്ക് വില്പന നടത്തി ഒരു കോടി രൂപ അഡ്വാന്‍സ് കൈപറ്റിയ ശേഷമാണ് അഡ്വ. ശ്രീധര്‍ നായരും അഹമ്മദ് ഷരീഫും ചേര്‍ന്ന് ആസ്തികള്‍ പണയപ്പെടുത്തിയതായി മറ്റു ഡയറക്ടര്‍മാര്‍ അറിയുന്നത്. അഞ്ചു ഡയറക്ടര്‍മാരും രംഗത്തെത്തിയതോടെ പണം അടച്ച് ആധാരം തിരികെ എടുത്ത് തരാമെന്ന് അഡ്വ.ശ്രീധരന് നായര്‍ ഉറപ്പു പറഞ്ഞെങ്കിലും ഇത് പാലിച്ചില്ലെന്ന് മുന്‍ ഡി.എം.ഒകൂടിയായ ഡയറക്ടര്‍ ഡോ.കെ.ആര് വാസുദേവന്‍ പറയുന്നു.
തുടര്‍ന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ടി.പി വാസുദേവന്റെ മധ്യസ്ഥതയില്‍ രണ്ട് മാസത്തിനകം ബാധ്യത തീര്‍ത്ത് വസ്തു ബാങ്കില്‍ നിന്ന് തിരിച്ചെടുക്കാമെന്ന് ധാരണയുണ്ടാക്കി. ഇതു ലംഘിക്കപ്പെട്ടതോടെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ രാജ്യസഭാംഗവുമായ എ വിജയരാഘവന്റെ മധ്യസ്ഥതയിലും ചര്‍ച്ച നടന്നെങ്കിലും വാക്കു പാലിച്ചില്ല. ഇതോടെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
കേസ്സെടുക്കാത്തതിനാല്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഡോ.കെ. ആര് വാസുദേവന്‍ അഡ്വ.ഭാസ്കരന് നായര്‍ മുഖേന ഇന്നലെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: