നോയിഡ: 32 തവണ കത്തിക്ക് കുത്തേറ്റ യുവതി ആശുപത്രിയിൽ മരണത്തോട് മല്ലിടുന്നു. ഒരു വർഷമായി ഫ്ലാറ്റിൽ ഒന്നിച്ച് താമസിച്ചിരുന്ന പങ്കാളി വരുൺ ഗോയലാണ് കാമുകിയെ ക്രൂരമായി കറിക്കത്തി കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചത്.
നോയിഡയിലെ സെക്ടർ73ലുള്ള ഫ്ലാറ്റിലാണ് വരുണും യുവതിയും ഒരുവർഷമായി താമസിച്ച് കൊണ്ടിരുന്നത്. ഗാസിയാബാദിലെ പ്രമുഖ ജിംനേഷ്യത്തിലെ ട്രെയിനറാണ് വരുൺ. ഇവിടെ സന്ദർശകയായിരുന്ന യുവതി ഇയാളുമായി അടുക്കുകയും ഇരുവരും ലിവിംഗ് ടുഗതർ ബന്ധത്തിലേക്ക് കടക്കുകയുമായിരുന്നു.
ഏറെ നാളത്തെ ബന്ധത്തിനുശേഷം തന്നെ വിവാഹം ചെയ്യണമെന്ന് യുവതി വരുണിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് വരുൺ നിരസിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ ചൊവ്വാഴ്ച വാക്കു തർക്കം ഉണ്ടാകുകയും പിന്നീട് വഴക്കിൽ കലാശിക്കുകയുമായിരുന്നു. വഴക്കിനിടെ വരുൺ അടുക്കളയിൽ ഉണ്ടായിരുന്ന കറിക്കത്തികൊണ്ട് യുവതിയെ കുത്തിക്കീറുകയായിരുന്നു.
ഫ്ലാറ്റിൽ നിന്നും ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് യുവതിയെ ലോക്നായക് ജയ്പ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ സമയം വരുൺ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.
ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശിയായ യുവതി ഭർത്താവുമായി പിണങ്ങി ദൽഹിയിൽ കഴിയുന്നതിന്റെ ഇടയിലാണ് വരുണുമായി അടുപ്പത്തിലാകുന്നത്. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: