തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍. തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വകുപ്പുകളെ സംബന്ധിച്ച രഹസ്യ വിവരങ്ങളും മറ്റും ഇത്തരത്തിൽ പുറത്ത് വിടുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കണമെന്ന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളിന്റെ ഉത്തരവാണ് സര്‍ക്കാര്‍ തള്ളിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ്, തീരുമാനങ്ങൾ പുറത്തു വിടണമെന്നും വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കണമെന്നും കമ്മിഷൻ സർക്കാരിനോട് നിർദ്ദേശിച്ചത്.
പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിമാര്‍ നടത്തിയിരുന്ന വാര്‍ത്താ സമ്മേളനവും പിണറായി ഒഴിവാക്കിയിരുന്നു. ഇതോടെയാണ് വിവരാവകാശം വഴി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ പ്രവര്‍ത്തകര്‍ ആരാഞ്ഞത്.
സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ സംബന്ധിച്ച പല തീരുമാനങ്ങളും മന്ത്രിസഭ കൈക്കൊള്ളും. ഇതെല്ലാം പുറത്ത് വിടാനാവില്ല. പ്രായോഗിക ബുദ്ധിമുട്ടുകളും നടപടി ക്രമങ്ങളിലെ സങ്കീർണതകളും ഇത്തരത്തിൽ വിവരങ്ങൾ നൽകുന്നതിന് തടസമാണെന്നും കമ്മിഷന് നൽകിയ വിശദീകരണ കുറിപ്പിൽ സർക്കാർ വ്യക്തമാക്കി.
അതേസമയം, മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ പ്രകാരം നൽകിയില്ലെന്ന് പരാതി ലഭിച്ചാൽ ഇടപെടുമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർ വിൻസൺ എം.പോൾ വ്യക്തമാക്കി. വിവരങ്ങൾ അപേക്ഷകന് നൽകിയ ശേഷം പത്തു ദിവസത്തിനകം തന്നെ അറിയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: