അടിമാലി: കെഎസ്ഇബി ചിത്തിരപുരം സെക്ഷനില്‍ റിസോര്‍ട്ടുകള്‍ക്ക് വേണ്ടി വൈദ്യുതി യൂണിറ്റ് കുറച്ച് കാട്ടിയും ആസൂത്രിതമായ തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി നിരവധി മീറ്ററുകള്‍ മാറ്റി വയ്ക്കുകയും ചെയത് ബോര്‍ഡിന് ലക്ഷങ്ങള്‍ നഷ്ടമാക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ആന്റി പവ്വര്‍ തെഫ്റ്റ് സ്ക്വാഡ് മൂന്നാറിലെ 60ഓളം റിസോര്‍ട്ടുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സബ് എഞ്ചിനീയറുമാരെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ചിന്നക്കനാല്‍ മേഖലയിലെ 15 ഓളം റിസോര്‍ട്ടുകളില്‍ വൈദ്യുതി യൂണിറ്റ് കുറച്ച്കാട്ടുകവഴി ഏഴ്ലക്ഷത്തി എണ്‍പതിനായിരം രൂപ ബോര്‍ഡിന് നഷ്ടം വരുത്തിയതായി കണ്ടെത്തി. നാല് സ്ക്വാഡുകള്‍ നടത്തിയ പരിശോധന ദിവസങ്ങളോളം തുടര്‍ന്നു. അന്വേഷണത്തിനൊടുവില്‍ പ്രതീക്ഷിച്ചതിനുമപ്പുറം നിരവധി വര്‍ഷങ്ങളായി ലക്ഷങ്ങളുടെ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് ബോദ്ധ്യമായ സാഹചര്യത്തിലാണ് അന്വേഷണം വീണ്ടും വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. എല്‍ റ്റി താരിഫില്‍ വരുന്ന കണക്ഷനുകളില്‍ സബ് എഞ്ചിനീയര്‍ നേരിട്ടാണ് മീറ്റര്‍ റീഡിങ് രേഖപ്പെടുത്തുന്നത്. ഉപയോഗിച്ച യൂണിറ്റിന്റെ പതിന്മടങ്ങ് കുറച്ച് കാട്ടി വന്‍തുക മാസപ്പടിയായി കൈപ്പറ്റിയും മാസങ്ങള്‍ക്ക് ശേഷം മീറ്റര്‍ കേടുപാട് എന്നുകാട്ടി പുതിയ മീറ്റര്‍ വച്ച് തെളിവുകള്‍ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത് കൂടാതെ എച്ച് റ്റി ലൈനുകള്‍ ബോര്‍ഡിന്റെ ചെലവില്‍ വലിച്ച് കണക്ഷന് തരപ്പെടുത്തി വന്‍ തുക കൈപ്പറ്റിയതിനെ കുറിച്ചും അന്വേഷണം നടക്കുകയാണ്. മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍ മേഖലകളില്‍ ആയിരക്കണക്കിന് റിസോര്‍ട്ടുകളാണുള്ളത്. ഏതൊക്കെ റിസോര്‍ട്ടുകളിലാണ് തിരിമറി നടത്തിയതെന്ന് സംബന്ധിച്ചുള്ള അന്വേഷണം പ്രയോഗിക ബുദ്ധിമുട്ട് നേരിടുന്നതുമൂലം വൈകുകയാണ്. പാലക്കാട് തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും വിജിലന്‍സ് സംഘം പരിശോധനയ്ക്കെത്തും. ഉടന്‍ തന്നെ 44 ഓളം റിസോര്‍ട്ടുകളില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാവുന്നതോടെ ചിത്രം വ്യക്തമാകുമെന്നാണ് കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: