കമ്മ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യങ്ങള്‍പോലെ പ്രയോഗത്തില്‍ വരുത്താനാവാത്ത വാഗ്ദാനങ്ങളാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിലും ഉള്ളത്. സാമ്പത്തിക ശാസ്ത്രജ്ഞനെന്ന് അവകാശപ്പെടുന്ന ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ റോഡുകളും പാലങ്ങളും അടക്കം 1267 കോടിയുടെ പദ്ധതികള്‍കൂടി ധനമന്ത്രിയായ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു.
147 കോടിയുടെ ഒന്‍പത് കുടിവെള്ള പദ്ധതികള്‍, 560 കോടിയുടെ 34 റോഡുകള്‍, 105 കോടിയുടെ ആറ് ബൈപ്പാസുകള്‍, 11 പാലങ്ങള്‍, അഞ്ച് മേല്‍പ്പാലങ്ങള്‍, നാലു റെയില്‍വെ മേല്‍പ്പാലങ്ങള്‍, ഏഴ് റവന്യൂ ടവറുകള്‍ മുതലായവയാണിത്. എറണാകുളം ജില്ലയിലെ വികസന പദ്ധതികള്‍ക്ക് 150 കോടി വകയിരുത്തിയിട്ടുണ്ട്. പെരുമ്പാവൂര്‍ ബൈപ്പാസിനുപോലും 20 കോടി. പക്ഷേ കേരളത്തിലെ ഏറ്റവും അധികം ഗതാഗതക്കുരുക്കുണ്ടാക്കുന്ന വൈറ്റില മേല്‍പ്പാലം ധനമന്ത്രിയുടെ പരിഗണനയില്‍ പോലും വന്നില്ല.
ദേശീയ പാത ബൈപ്പാസില്‍ മൂന്നു ജങ്ഷനുകളിലും മേല്‍പ്പാലം വന്നാലും വൈറ്റില മേല്‍പ്പാലം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ഗതാഗതക്കുരുക്ക് അഴിയുകയില്ല. ഇടപ്പള്ളി-പാലാരിവട്ടം മേല്‍പ്പാലം പൂര്‍ത്തിയാകുന്നതോടെ വൈറ്റിലയിലും കുണ്ടന്നൂരിലും എത്തുന്ന വാഹനങ്ങളുടെ എണ്ണം കൂടുകയും വൈറ്റിലക്കുരുക്ക് കഠിനമാകുകയും ചെയ്യാം. വൈറ്റിലയില്‍ മെട്രോ നിര്‍മാണം ആരംഭിക്കുന്നതോടെ ബൈപ്പാസില്‍ യാത്രക്കാര്‍ ബന്ദികളാകുന്നത് മണിക്കൂറുകള്‍. ധനമന്ത്രി വൈറ്റിലക്കുരുക്കില് അകപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു.
നിയമന നിരോധനമില്ല എന്ന് ധനമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും സംസ്ഥാനത്തെ നിയമ-ജനസംരക്ഷകരായ പോലീസ് സ്റ്റേഷനുകളില്‍ എന്തുകൊണ്ട് ആവശ്യത്തിന് പോലീസുകാരില്ലാതാകുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. മഴക്കാലമായാല്‍ കേരളത്തിലേക്ക് തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമങ്ങളില്‍നിന്നും കള്ളന്മാരുടെ കുത്തൊഴുക്കുണ്ടാകുന്നത് പതിവാണ്. ഇന്ന് കേരളത്തില്‍, പ്രത്യേകിച്ച് എറണാകുളം ജില്ലയില്‍ മോഷണം പെരുകുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു എന്ന് ജിഷവധം തെളിയിക്കുന്നു.
കഴിഞ്ഞദിവസം പുക്കാട്ടുപടിയിലെ ആറോളം കടകളിലാണ് പൂട്ട് തല്ലിത്തകര്‍ത്ത് കവര്‍ച്ച നടന്നത്. പറവൂര്‍-ആലുവ റൂട്ടില്‍ പോക്കറ്റടിക്കാരാണ് വിലസുന്നത്. പരാതിക്കാര്‍ പോലീസ് സ്റ്റേഷനില്‍ കേസ് കൊടുത്താലും അന്വേഷണത്തിന് വരാന്‍ പോലീസുകാര്‍ ഇല്ലത്രെ. ബസ്സില്‍ കയറുന്ന തമിഴ് സ്ത്രീകള്‍ യാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിക്കല്‍ മഴക്കാലത്ത് പെരുകും. പുക്കാട്ടുപടി സ്റ്റേഷന് എടത്തല-തടിയിട്ടപറമ്പ് സ്റ്റേഷനുകളുടെ സംഗമകേന്ദ്രമാണ്. ഈ പ്രദേശങ്ങളിലും മോഷണം വ്യാപകമാണ്. സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളിലും ആവശ്യത്തിന് പോലീസുകാര്‍ ഇല്ല എന്ന വസ്തുത നിയമനനിരോധനമില്ലെന്ന് പറയുന്ന മന്ത്രി ശ്രദ്ധിക്കേണ്ടതല്ലെ? ഇന്ന് കേരളത്തില്‍ അരാജകത്തവും സ്ത്രീപീഡനവും മോഷണവും തട്ടിക്കൊണ്ടുപോകലും എല്ലാം വര്‍ധിക്കുകയാണ്. പോലീസ് സ്റ്റേഷനുകളില്‍ ഡ്രൈവറുള്‍പ്പെടെ രണ്ടോ മൂന്നോ പോലീസുകാര്‍ മാത്രം.
ഒരു സ്റ്റേഷനില്‍ എസ്ഐ, അഡിഷണല്‍ എസ്ഐ, അഞ്ച് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, 25 കോണ്‍സ്റ്റബിള്‍മാര്‍ ഇത്രയും വേണ്ടതാണ്. ജനസംഖ്യാനുപാതത്തില്‍ 500 പേര്‍ക്ക് ഒരു പോലീസ് എന്നാണ് കണക്ക്. കേരളത്തില്‍ ഇത് 2000 പേര്‍ക്ക് ഒരു പോലീസ് എന്ന നിലയിലാണുള്ളത്. ഇത് നിയമനം നടത്തേണ്ടവരുടെ ശ്രദ്ധയില്‍ വരേണ്ട കാര്യമല്ലേ? കേരളത്തില്‍ ഇന്ന് കഞ്ചാവ്-മദ്യ മയക്കുമരുന്ന് ലഹരി വര്‍ധിക്കുകയാണ്, കുറ്റകൃത്യങ്ങളും. തൊട്ടടുത്തുള്ള അയല്‍വാസിപോലും കുറ്റവാളിയായേക്കാം എന്നതാണ് സ്ഥിതി. വിദ്യാര്‍ത്ഥികളും ഇതിനടിമകളാകുമ്പോള് പണം കണ്ടെത്താന്‍ ലഹരിയടിമകള് ഏതുവഴിയും സ്വീകരിക്കും. ഇപ്പോഴുള്ള പോലീസ് സ്റ്റാഫിന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പിന്നെയും ഡ്യൂട്ടിയ്ക്ക് കയറേണ്ട ഗതികേടാണുള്ളത്.
ഇഎംഎസ് വേദപഠനം നടത്തിയ തൃശൂര്‍ ബ്രഹ്മസ്വം മഠത്തിനുപോലും ഒരു കോടി അനുവദിക്കുന്ന ധനമന്ത്രി കേരളത്തിലെ റോഡുകള്‍ വാഹനാപകടങ്ങള്‍ പെരുകി മരണപ്പാതകളായി മാറുമ്പോള്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനോ, റോഡ് നിയമങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനോ പോലീസുകാരില്ല. ഈ ചോദ്യത്തിന് ധനമന്ത്രി തോമസ് ഐസക് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: