കല്‍പ്പറ്റ: വയനാട്ടില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലടക്കം കുന്നിടിച്ചും തോടുകള്‍ നികത്തിയും ബഹുനിലക്കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണസമിതി.
വയനാട്ടില്‍ പലയിടങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും അതില്‍നിന്നുള്ള പാഠം ഉള്‍കൊള്ളാതെയാണ് ജില്ലാഭരണകൂടം പ്രവര്‍ത്തിക്കുന്നത്.
അനധികൃത കുന്നിടിക്കലും വയല്‍നികത്തലും റോഡും തോടും കുന്നിന്‍ചരിവും ചതുപ്പും നോക്കാതെയുള്ള നിര്‍മ്മാണങ്ങളുടെ ദുരന്തഫലം ആണ് കഴിഞ്ഞ ദിവസമുണ്ടായ ബഹുനില കെട്ടിടത്തിന്റെ തകര്‍ച്ച. വയനാടിന്റെ വിവിധ മേഖലകള്‍ അതീവ ദുര്ബ്ബലപ്രദേശങ്ങള് ആണെന്ന് പരിസ്ഥിതി ആഘാത പഠനവകുപ്പ് കണ്ടെത്തിയിട്ടും പലയിടങ്ങളിലും ഇത്തരത്തിലുള്ള നിര്‍മ്മാണങ്ങള്‍ നടന്നുവരികയാണ്.
വയനാടിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ ബഹുനിലക്കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇത് അട്ടിമറിക്കപ്പെടുകയായിരുന്നു. ഈ ഗൂഢാലോചനയില്‍ പങ്കാളികളായവരെ തുറന്നു കാട്ടാനും നടപടികള്‍ക്ക് വിധേയരാക്കാനും പ്രത്യേക സംഘത്തിന്റെ അന്വേഷണം അനിവാര്യമാണെന്ന് സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ബാബു മൈലമ്പാടി എന്നിവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: