ആലപ്പുഴ: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധീവരസഭ നാളെ ബഹുജനമാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മൂന്നുവര്‍ഷമായി നിലച്ചിരിക്കുകയാണ്. ഹാര്‍ബറില്‍ അടിഞ്ഞുകൂടിയ മണല്‍ മാറ്റി ഹാര്‍ബര്‍ പ്രവര്‍ത്തന യോഗ്യമാക്കാമെന്ന് പറഞ്ഞാണ് ഐആര്‍ഇ ഹാര്‍ബറില്‍നിന്നും യഥേഷ്ടം മണല്‍ കൊണ്ടുപോകുന്നത്. എന്നാല്‍ നാളിതുവരെ ഹാര്‍ബറിനെ പ്രവര്‍ത്തന യോഗ്യമാക്കാന്‍ സാധിച്ചിട്ടില്ല. എന്നു മാത്രമല്ല, പുറക്കാട് പഞ്ചായത്തിന്റെ തീരപ്രദേശം മുഴുവന്‍ നഷ്ടമാവുകയും കിടപ്പാടം നഷ്ടപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ സ്കൂള്‍ വരാന്തയിലാവുകയും ചെയ്തു.
കൂടാതെ ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഈ മേഖലയില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ ഇന്ന് കൊടുംപട്ടിണിയിലാണ്. നേതൃത്വത്തിന്റെ രണ്ടാംഘട്ട വികസനം ഉടന്‍ നടപ്പാക്കുക, അശാസ്ത്രീയമായ മണലൂറ്റ് നിര്‍ത്തലാക്കുക, തീരം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധീവരസഭ കരയോഗം സംയുക്ത സമിതി നാളെ രാവിലെ പത്തിന് തോട്ടപ്പള്ളി ഹാര്‍ബര്‍ എഞ്ചിനീയറിങ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
പി.സി. ജോര്‍ജ് എംഎല്‍എ സമരം ഉദ്ഘാടനം ചെയ്യും. ധീവരസഭ താലൂക്ക് പ്രസിഡന്റ് കെ. പ്രദീപ് അദ്ധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ കെ. പ്രദീപ്, കെ. രത്നാകരന്, സി. രാജു, ബി. പ്രകാശ്, സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: